ന്യൂദല്‍ഹി: തൃശൂര്‍ പൂരം അടക്കം കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായ വെടിക്കെട്ടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഇളവുകള്‍ നല്കി. 2008ലെ എക്സ്പ്ലോസീവ്സ് നിയമത്തിലെ റൂള്‍ 126 പ്രകാരമാണ് കേന്ദ്രവാണിജ്യമന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
വെടിക്കെട്ടിനായി വിവിധ വകുപ്പുകളുടെ അനുമതികള്‍ക്ക് പകരം ഏകജാലക സംവിധാനം നടപ്പാക്കി. ജില്ലാകളക്ടര്‍ക്ക് ആണ് പരമാധികാരം. രണ്ടുമാസം മുമ്പ് കമ്മറ്റിക്കാര് അപേക്ഷിക്കണം. മുപ്പതു ദിവസം മുമ്പ് അന്തിമ തീരുമാനം കളക്ടര്‍മാര്‍ സ്വീകരിക്കും. 2007 മാര്‍ച്ച് 26ന് സുപ്രീംകോടതി പുറത്തിറക്കിയ വിധിയുടെ അടിസ്ഥാനത്തിലാണ് അപേക്ഷകളിന്മേല് തീരുമാനം എടുക്കേണ്ടത്.
വെടിക്കെട്ടുകാര്‍ നാഗ്പൂരിലെ പെട്രോളിയം ആന്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനിലെ ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സില് നിന്ന് അനുമതി ലഭിച്ചവരായിരിക്കണം. അപേക്ഷിച്ച് പത്തു ദിവസത്തിനകം അനുമതി നല്‍കും. മുപ്പതു ദിവസത്തിനകം അനുമതിപത്രം ലഭിക്കും.
വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിക്കാനുള്ള അനുമതി എറണാകുളം കാക്കനാട്ടെ പെസോ ഡപ്യൂട്ടീ ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സില് നിന്നും ലഭിക്കും. നേരത്തെ ഇതിന് നാഗ്പൂരിലെ പെസോ ഹെഡ്ഓഫീസ് അനുമതി ആവശ്യമായിരുന്നു. ജനക്കൂട്ടവും വെടിക്കെട്ടു നടക്കുന്ന സ്ഥലവുമായി 100 മീറ്റര്‍ അകലം നിര്‍ബന്ധമാണ്. ആശുപത്രികളും സ്കൂളുകളുമായി 250 മീറ്റര്‍ അകലം വേണം. ഇതുറപ്പാക്കേണ്ടത് ജില്ലാ കളക്ടര്‍മാരുടെ ഉത്തരവാദിത്വമാണ്. സ്ഥലം കുറവാണെങ്കില്‍ വെടിക്കെട്ട് തുറസ്സായ സ്ഥലത്തേക്ക് മാറ്റാം. വെടിക്കെട്ട് നടക്കുന്നതിന് സമീപം പരിചയസമ്പന്നരായ ആളുകളെ മാത്രമേ അനുവദിക്കാവൂ.
വെടിക്കെട്ട് സാമഗ്രികളുടെ അനധികൃത നിര്‍മ്മാണം ശക്തമായി തടയണം. നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോളൈറ്റ് ചേര്‍ത്ത വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണം അനുവദിക്കില്ല. ഉത്സവകാലം അവസാനിക്കുന്നതു വരെ ജില്ലാകളക്ടര്‍മാര്‍ എല്ലാ 15 ദിവസം കൂടുമ്പോഴും വെടിക്കെട്ടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സംസ്ഥാനസര്‍ക്കാരിന് അയക്കണം. അപേക്ഷകളുടെ എണ്ണം, അനുവദിച്ചവ, വെടിക്കെട്ട് നടത്തുന്ന സ്ഥലം, 2008ലെ എക്സ്പ്ലോസീവ്സ് നിയമ നിര്‍വഹണം എന്നിവ റിപ്പോര്‍ട്ടിലുണ്ടാകും.
തദ്ദേശീയമായി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിക്കുന്ന പരമ്പരാഗത വെടിക്കെട്ടുകാര്‍ നാഗ്പൂരിലെ പൊസോ ഓഫീസില്‍ അപേക്ഷ നല്കിയാല് 10 ദിവസത്തിനകം അനുമതി ലഭ്യമാക്കും. അമിട്ട്, കുഴിമിന്നല്‍, ഓലപ്പടക്കം, ഗുണ്ട് എന്നിവയുടെ ചിത്രത്തിനൊപ്പം ഇവയില്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് എഴുതി അപേക്ഷ നല്കിയാല് മതിയാകും. പരമ്പരാഗത വെടിക്കെട്ടുകാര്‍ സമീപിച്ചാല്‍ കൊച്ചിയിലെ മേഖലാ ഓഫീസില്‍ നിന്ന് അനുമതി ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്രവാണിജ്യമന്ത്രി പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ തൃശൂര്‍ പൂരത്തിനെതിരാണെന്ന പ്രചാരണം തെറ്റാണ്. തൃശൂര്‍ എംഎല്‍എ കൂടിയായ മന്ത്രി വി.എസ് സുനില്‍കുമാര്‍ കൃഷിയുമായി ബന്ധപ്പെട്ട വിഷയത്തിന് കാണാനെത്തിയപ്പോള്‍ തൃശൂര്‍ പൂരം വിഷയം താന്‍ അങ്ങോട്ട് ഉന്നയിക്കുകയായിരുന്നു. പ്രശ്ന പരിഹാര മാര്‍ഗ്ഗങ്ങളും സംസ്ഥാനത്തിന് നിര്‍ദ്ദേശിച്ചത് താനാണ്, നിര്‍മ്മല സീതാരാമന് പറഞ്ഞു.
പശുഇറച്ചി കയറ്റുമതി ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിച്ചതാണെന്നും പോത്തിറച്ചി മാത്രമാണ് കയറ്റുമതി ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ലൈസന്‍സില്ലാത്ത അറവുശാലകള്‍ക്ക് മാത്രമാണ് നിരോധനമാണെന്നും മന്ത്രി വ്യക്തമാക്കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സമ്പൂര്‍ണ്ണയും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
്
പ്രതികരിക്കാൻ ഇവിടെ എഴുതുക: