കൊല്ലം: പാരിപ്പള്ളി ഇഎസ്ഐ മെഡിക്കല്‍ കോളേജ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിരസിച്ചതിന് കാരണം കോളേജിന് അടിസ്ഥാനസൗകര്യമില്ലെന്ന് കണ്ടെത്തിയതാണ്. കോളേജില്‍ കിടത്തി ചികിത്സയില്ലെന്നും ആധുനികസൗകര്യങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിശോധനാ സംഘത്തിന് മുന്നില്‍ കോളേജ് അധികൃതര്‍ അനുമതി ലഭിക്കാനുള്ള സൗകര്യങ്ങള്‍ പോലും അവതരിപ്പിച്ചില്ല എന്നാണ്ഇത് തെളിയിക്കുന്നത്. സപ്തംബര്‍ മാസത്തില്‍ മെഡിക്കല്‍ പരിശോധന ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അതിനുള്ള സൗകര്യങ്ങള്‍ ആശുപത്രിയിലൊരുക്കാന്‍ ശ്രമിച്ചില്ല. ആശുപത്രിയുടെ വിവിധ വിഭാഗങ്ങള്‍ പരിശോധനാവേളയില്‍ ഉദ്യോഗസ്ഥര്‍ താഴിട്ടു പൂട്ടിയതായും ആരോപണമുണ്ട്. രക്തബാങ്ക് തുറന്ന് പ്രവര്‍ത്തിപ്പിച്ചില്ല. കിടത്തിചികിത്സയുള്ള ആശുപത്രിയില്‍ അതും നിര്‍ത്തിവയ്പ്പിച്ചു. ഓപ്പറേഷന്തിയേറ്റര്, ലേബര്‍ റൂം എന്നിവ പരിശോധനാദിവസം തുറന്ന് പ്രവര്‍ത്തിപ്പിച്ചില്ല. കഴിഞ്ഞ വര്‍ഷം പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയ അതേ കാരണങ്ങള്‍ തന്നെയാണ് പുനഃപരിശോധന വേളയിലും മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയത്. അസൗകര്യങ്ങള്‍ കൂടുതലുള്ള ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്താന്‍ സാധ്യമല്ലെന്നാണ് ഇവരുടെ വാദം.
ഏറ്റവും ഒടുവില്‍ ചേര്‍ന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് അപേക്ഷ നിരാകരിച്ചത്. എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെ അപേക്ഷ പ്രകാരം അടിസ്ഥാനസൗകര്യം വര്‍ധിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരവസരം കൂടി നല്‍കുകയായിരുന്നു. അനുമതി നിഷേധത്തിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ഇതോടെ വ്യക്തമായി. കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വമായ സമീപനമാണ് സ്വീകരിച്ചത്.
കോളേജിന്റെ അനുമതിക്കായുള്ള അപേക്ഷ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള സമയപട്ടികയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. എന്നാല്‍ കോളേജ് അധികൃതര്‍ ഇത് പാലിച്ചില്ല. മുമ്പും അപേക്ഷ തള്ളിയപ്പോള്‍ മുഖ്യമന്ത്രിയെ ഇക്കാര്യം ധരിപ്പിച്ചിരുന്നുവെന്ന് സ്ഥലം എംപിയായ എന്‍.കെ. പ്രേമചന്ദ്രന് അറിയിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന നടത്താന്‍ മെഡിക്കല്കൗണ്സിലിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ഗൗരവമായി കണ്ടില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചതായും എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: