കുന്നംകുളം: ഒറ്റപ്പിലാവ് സുരേഷ്ബാബു വധക്കേസിലെ സുപ്രീംകോടതി വിധി കുന്നംകുളത്ത് സിപിഎമ്മിന് വന്‍തിരിച്ചടിയാകും. വിധിയെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ബാലാജി എം പാലിശ്ശേരി ഉള്‍പ്പടെയുള്ളവരുമായി മന്ത്രി എ.സി. മൊയ്തീന് ഇതിനകം പലവട്ടം രഹസ്യചര്‍ച്ച നടത്തിക്കഴിഞ്ഞു.
സുപ്രീംകോടതി ഡിവിഷന് ബെഞ്ചില്‍ സര്‍ക്കാര്‍ തന്നെ അപ്പീല്‍ പോകാനുള്ള നീക്കമാണ് നടക്കുന്നത്. പ്രതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യാനാണിത്. പ്രതികളെ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി എ. സി. മൊയ്തീനു മേല്‍ വലിയ സമ്മര്‍ദ്ദമുണ്ട്. കുന്നംകുളം എംഎല്‍എ കൂടിയാണ് മൊയ്തീന്. കേസ് ഫയലുകള്‍ ഉള്‍പ്പെടെ മൊയ്തീന് ബാലാജി കൈമാറിയതായാണ് വിവരം.
സുപ്രീംകോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ പോകാനുള്ള സാമ്പത്തിക ചെലവ് ഒഴിവാക്കാനാണ് പ്രതികള്‍ക്കായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നത്.
മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരിയുടെ സഹോദരനാണ് ബാലാജി. സഹോദരന്മാര് തമ്മിലുള്ള ഭിന്നതയും പോരും കുന്നംകുളത്ത് സിപിഎമ്മിന്റെ അടിത്തറ ഇളക്കിയിരുന്നു. വ്യക്തിപരമായി അകല്‍ച്ചയിലായ സഹോദരന്മാര് രണ്ടുചേരിയായി നിലയുറപ്പിച്ചതോടെ ഇവിടെ പാര്‍ട്ടി തകര്‍ന്ന നിലയിലാണ്. അതിനുപിന്നാലെയാണ് ബാലാജിയെ ശിക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി.
രണ്ടുവട്ടം കുന്നംകുളം എംഎല്‍എ ആയ ബാബുവിനെ ഇക്കുറി പാര്‍ട്ടി തഴയുകയായിരുന്നു. ഇത് ബാലാജിയുടെ താത്പര്യപ്രകാരമായിരുന്നു. അങ്ങനെയാണ് ജില്ലാ സെക്രട്ടറിയായിരുന്ന എ. സി. മൊയ്തീന് തന്നെ ഇവിടെ മത്സരത്തിനിറങ്ങിയത്. മൊയ്തീനെതിരെ ബാബു പാലിശ്ശേരി വിഭാഗം ശക്തമായ നീക്കം നടത്തിയെങ്കിലും ബാലാജി വിഭാഗം മൊയ്തീനൊപ്പം നിന്നു. അതിനാല്‍ ബാലാജിയെ കൈവിടാന്‍ കഴിയാത്ത നിലയിലാണ് മൊയ്തീന്. കോലൊളമ്പ് നിക്ഷേപത്തട്ടിപ്പുകേസില്‍ ആരോപണ വിധേയനായതോടെ ഏരിയ സെക്രട്ടറിയായിരുന്ന ബാലാജിയെ പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു. നിലവില്‍ ഏരിയ കമ്മിറ്റിയംഗമാണ് ബാലാജി.
പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിനിടെയാണ് സുപ്രീംകോടതിവിധി. ഇതോടെ ബാബു പാലിശ്ശേരി വിഭാഗം ആഹ്ലാദത്തിലാണ്. കീഴടങ്ങാന്‍ നാലാഴ്ച സമയമാണ് സുപ്രീംകോടതി അനുവദിച്ചിട്ടുള്ളത്. ഇതിന് മുമ്പായി അപ്പീല്‍ സമര്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ട്. 24 വര്‍ഷങ്ങള്‍ക്കുശേഷം പ്രതികള്‍ ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ ഇനി സര്‍ക്കാര്‍ അപ്പീല്‍ നല്‍കരുതെന്നാണ് ജനവികാരം.
കോടതിവിധി മാനിച്ച് കീഴടങ്ങാന്‍ തയ്യാറാകണമെന്ന് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സിപിഎമ്മിലെ ഭിന്നത വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകും.
കേസില്‍ 24 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതി സിപിഎം മുന്‍ കുന്നംകുളം ഏരിയ സെക്രട്ടറി ബാലാജി എം. പാലിശ്ശേരി, പ്രാദേശിക നേതാക്കളായ എം. എന്‍ മുരളീധരന്, മുഹമ്മദ് ഹാഷിം, മുജീബ്, ഉമ്മര്‍ (പൊടി ഉമര്‍) എന്നിവരടക്കം ഏഴു പേരെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
1993 മാര്‍ച്ച് 10 നാണ് കാട്ടുകുളത്ത് വീട്ടില്‍ മാധവന് മകന് സുരേഷ് ബാബു കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി ബസില്‍ നിന്നിറക്കി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ 23 പ്രതികളാണുണ്ടായിരുന്നത്. ഏഴു പേരെയും 326 വകുപ്പ് പ്രകാരം ഏഴു വര്‍ഷത്തെ തടവിന് വിധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: