ന്യൂദല്‍ഹി: ഒബിസി സംവരണത്തിലെ മുസ്ലീംസംവരണം അസാധുവാക്കിയ ആന്ധ്രാഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മതാടിസ്ഥാനത്തില്‍ മാത്രം സംവരണം അനുവദിക്കാമെന്നാണോ സര്‍ക്കാര്‍ കരുതുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. 27 ശതമാനം ഒബിസി സംവരണത്തില്‍ നാലര ശതമാനം മുസ്ലീങ്ങള്‍ക്ക് ഉപസംവരണം ചെയ്ത മാനദണ്ഡങ്ങളില്‍ വ്യക്തത ഇല്ലെന്നും ജസ്റ്റിസുമാരായ കെ.എസ്.രാധാകൃഷണന്, ജെ.എസ്. കെഹാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനാപരമായ പിന്തുണയോടെയാണോ നാലരശതമാനം മുസ്ലീംസംവരണം അനുവദിച്ച് വിജ്ഞാപനമിറക്കിയതെന്ന് കോടതി ചോദിച്ചു. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് 4.5 ശതമാനം എന്ന കണക്കെന്നും ഇതിന് നിയമനിര്‍മ്മാണസഭയുടെ പിന്തുണയുണ്ടോ എന്നും കോടതി ചോദിച്ചു. കേസ് വിശദമായി വാദം കേള്‍ക്കാന്‍ മാറ്റിവച്ചു.
അതേസമയം നാലര ശതമാനം സംവരണം അനുവദിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ ഐഐടികളില്‍ 325 സീറ്റുകളില്‍ കൗണ്‍സിലിംഗ് നടന്നു കഴിഞ്ഞതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗൗരവ് ബാനര്‍ജി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്ന ഗൗരവ് ബാനര്‍ജിയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല.
വ്യക്തമായ മാനദണ്ഡമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ സംവരണത്തില്‍ ഉപസംവരണം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി കേസ് പരിഗണിച്ച കഴിഞ്ഞ ദിവസവും സുപ്രീംകോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ദേശീയ പിന്നാക്ക കമ്മീഷനോടോ ന്യൂനപക്ഷ കമ്മീഷനോടോ അഭിപ്രായം തേടിയിരുന്നോ എന്നും കോടതി ചോദിച്ചു. മതിയായ രേഖകളോ ധാരണയോ ഇല്ലാതെ ഹൈക്കോടതി വിധിയില്‍ തെറ്റുണ്ടെന്ന് പറയാന്‍ കഴിയുന്നത് എങ്ങനെയാണെന്നും സുപ്രീംകോടതി ആരാഞ്ഞു. സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ മന്ത്രാലയം കഴിഞ്ഞ ദിവസം കോടതിക്ക് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മതപരമായ ഘടകങ്ങള്‍ മാത്രം കണക്കിലെടുത്താണ് ഒബിസി സംവരണത്തിലെ 4.5 ശതമാനം മുസ്ലീംവിഭാഗത്തിന് ഉപസംവരണമായി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്ര ഹൈക്കോടതി കഴിഞ്ഞ മാസം 28 ന് കേണ്ടസര്ക്കാരിന്റെ ഉത്തരവ് അസാധുവാക്കിയത്. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാലര ശതമാനം മുസ്ലീസംവരണം അനുവദിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത് ഏറെ വിവാദമായിരുന്നു.
ന്യൂനപക്ഷ പ്രീണനം നടത്തി വോട്ട് ഉറപ്പാക്കാനുള്ള തന്ത്രമാണിതെന്ന് ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവിനെതിരെ ആന്ധ്രയില്‍ നിന്നുള്ള പിന്നാക്ക വിഭാഗനേതാവായ ആര്.കൃഷ്ണയ്യ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ഉത്തരവ് അസാധുവാക്കുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: