പയ്യന്നൂര്‍: ഭക്തന് ക്ഷേത്രപരിസരത്ത് വളര്‍ത്തുനായയെ കൊണ്ടുവന്നതിന്റെ പേരില്‍ പൂജാരിയെ ക്ഷേത്രം ഭരണാധികാരികള്‍ പീഡിപ്പിക്കുന്നതായി പരാതി. പൂജാരിക്കെതിരെ നടക്കുന്ന ഗൂഡാലോചനക്കും ആയതിലൂടെ ക്ഷേത്രാഭിവ്യദ്ധി തകര്‍ക്കാനും ശ്രമിക്കുന്ന ഭരണസമിതിയുടെ നിലപാടിനെതിരെ ഭക്തജനങ്ങള്‍ കര്‍മ്മസമിതിയുമായി രംഗത്തിറങ്ങി.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൈതപ്രം തൃക്കുറേറ്യരി കൈലാസനാഥ ക്ഷേത്ര കമ്മിറ്റിയുടെ നിലപാടാണ് വിവാദമാകുന്നത്. അഞ്ചുമാസം മുമ്പ് ക്ഷേത്ര പരിസരത്ത് തൊട്ടടുത്ത വീട്ടിലെ ഒരു ഭക്തന് വളര്‍ത്തുനായയെയും കൂട്ടി വന്നതാണ് പ്രശ്നത്തിന്റെ ആധാരം. തുടര്‍ന്ന് നായയെച്ചൊല്ലിയുള്ള അശുദ്ധിയുടെ പേരില്‍ പ്രശ്നം ഭരണസമിതി വിവാദമാക്കുകയായിരുന്നു. പൂജാരി നായയുടെ ശരീരത്തില്‍ പുണ്യാഹ വെള്ളം തെളിച്ചുവെന്നും അത് അശുദ്ധിയാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്ത് വരികയായിരുന്നു. ക്ഷേത്രസമിതി യോഗം ചേര്‍ന്ന് പൂജാരി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം പൂജാരി നിരാകരിച്ചതിനെത്തുടര്‍ന്ന് പൂജയില്‍ നിന്നും വിലക്കുകയും കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം എക്സിക്യൂട്ടീവ് ഓഫീസര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
എന്നാല്‍ വളര്‍ത്തുനായയെ തിരിച്ചുകൊണ്ടുപോയ ശേഷം പ്രസ്തുത സ്ഥലത്ത് ചില വിശ്വാസികള്‍ പറഞ്ഞതുപ്രകാരം വെള്ളം തെളിക്കുക മാത്രമായിരുന്നെന്ന് പൂജാരി പറയുന്നു. തുറസ്സായ പറമ്പില്‍ ചുറ്റുമതിലില്ലാത്ത പ്രസ്തുത ക്ഷേത്രപരിസരത്ത് രാപ്പകല്‍ ഭേദമന്യേ തെരുവ് നായകളടക്കം നാല്ക്കാലികള് അലയുന്ന സ്ഥലമാണ്. അതിനാല്‍ ഇതിനെ അശുദ്ധിയായി കണക്കാക്കാനാകില്ലെന്നും ചിലരുടെ നിക്ഷിപ്ത താല്പര്യമാണ് പൂജാരിക്കെതിരെ നീക്കമെന്നും ഭക്തജനങ്ങള്‍ പറയുന്നു. മാത്രമല്ല ഇതിലൂടെ വിശ്വാസിസമൂഹത്തിനെതിരെ ചില കേന്ദ്രങ്ങള്‍ ഗൂഡനീക്കം നടത്തുകയാണെന്നും വിശ്വാസികള്‍ പറയുന്നു. ഭരണസമിതിയുടെ നടപടിക്കെതിരെ പ്രദേശത്തെ ഭക്തജനങ്ങള്‍ യോഗം ചേര്‍ന്ന് കര്‍മ്മസമിതി രൂപവത്കരിച്ചു. പൂജാരിയെ മാറ്റിയ ശേഷം നിത്യ നൈമിത്തിക കര്‍മ്മങ്ങളടക്കം മുടങ്ങുന്ന രീതിയില്‍ ക്ഷേത്ര പവിത്രത നശിപ്പിച്ചു കൊണ്ടുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനെതിരെ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം കൊടുത്തുകൊണ്ടുള്ള ലഘുപത്രികയുമായി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഗൃഹസമ്പര്‍ക്കം തുടങ്ങി. 10 ന് അഞ്ചു മണിക്ക് കണ്ടോന്താറില്‍ വിശദീകരണ യോഗം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: