മട്ടന്നൂര്‍: മട്ടന്നൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥിയെ അഡീഷണല്‍ എസ്ഐ മര്‍ദ്ദിച്ചവശനാക്കിയ സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടപടിയുമായി മുന്നോട്ട്. കഴിഞ്ഞ വെള്ളിയാഴ്ച മാറ്റിവെച്ച കണക്ക് പരീക്ഷയെഴുതി സ്കൂളില്‍ നിന്നും പുറത്തിറങ്ങിയ കോളാരി കാട്യന്പ്രം വിഷ്ണുനിവാസില്‍ വിഷ്ണുവിനെ മട്ടന്നൂര്‍ അഡീഷണല്‍ എസ്.ഐ വിനോദ് തല്ലിച്ചതച്ചിരുന്നു. യാതൊരു വിധത്തിലുള്ള പ്രകോപനവും കൂടാതെയാണ് സ്കൂള്‍ ഗെയിറ്റിന് പുറത്ത് നിന്ന് വിഷ്ണുവിനെ ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പിതാവ് സുരേഷ് ബാബു ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും കണ്ണൂര്‍ ചൈല്‍ഡ് ലൈനിനും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി തലശ്ശേരി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കോടതിക്ക് കൈമാറിയിരുന്നു. നടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി കോടതി വ്യാഴാഴ്ച കുട്ടിയുടെ മൊഴിയെടുക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടും കുറ്റക്കാരനെതിരെ നടപടി സ്വീകരിക്കാതെ എഎസ്ഐ രക്ഷിക്കാനുള്ള ശ്രമങ്ങളുമായാണ് മട്ടന്നൂര്‍ പോലീസ് മുന്നിട്ടിറങ്ങിയത്. രണ്ട് ദിവസം കഴിഞ്ഞാണ് പോലീസ് ഇന്റിമേഷന്‍ റിപ്പോര്‍ട്ട് എടുക്കാനായി ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ചത്. എന്നാല്‍ പ്രാഥമിക അന്വേഷണം നടത്തി ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമെ എന്ത് നടപടി വേണമെന്ന് സ്വീകരിക്കാനാവൂ എന്നാണ് മട്ടന്നൂര്‍ സിഐ ജന്മഭൂമിയോട് പറഞ്ഞത്. കുട്ടിയുടെ പിതാവ് സുരേഷ് ബാബു മട്ടന്നൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രധാനാധ്യാപകന് തിങ്കളാഴ്ച പരാതി നല്കി. ഇന്ന് അധ്യാപക രക്ഷാകര്‍തൃ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും ഇതിനുശേഷം പരാതി സംബന്ധിച്ച് സ്കൂളിന്റെ ഭാഗത്ത് നിന്നും എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും പ്രധാനധ്യാപകന് ഇ.ഗണേഷ് പറഞ്ഞു. എ.എസ്.ഐയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥി വിഷ്ണു മികച്ച കായികതാരം കൂടിയാണ്. അയോധന കലയുടെ ഒരു വിഭാഗമായ കൊബുഡോ ഇനത്തില്‍ ഒന്നര മാസം മുമ്പ് മുബൈയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട് സ്കൂളിന്റെ ഈ അഭിമാനതാരം. ഈയാഴ്ച കണ്ണൂരില്‍ നടക്കുന്ന ജില്ലാ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിനിടേയാണ് മത്സരത്തിന് കരിനിഴല്‍ വീഴ്ത്തി പോലീസുകാരന്റെ ലാത്തിപ്രയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: