കണ്ണൂര്‍: ഇടമലക്കുടിയില്‍ സമഗ്രവികസനത്തിന് പദ്ധതിയുമായി വിദഗ്ധസമിതി റിപ്പോര്‍ട്ട്. കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട പദ്ധതികളാണ് റിപ്പോര്‍ട്ടിലുള്ളത്. ദേവികുളം സബ് കളക്ടര്‍ ഡോ. .ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് പഠനം.
വിദ്യാഭ്യാസം, ആരോഗ്യം, വാര്‍ത്താവിനിമയം, ഭവനനിര്‍മ്മാണം, കൃഷി, റേഷനിങ്, വൈദ്യുതി, കുടിവെള്ളം, ഗതാഗതം എന്നിങ്ങനെ വിവിധ മേഖലകള്‍ തിരിച്ചാണ് റിപ്പോര്‍ട്ട്.
ഏകാധ്യാപക വിദ്യാലയങ്ങള്‍ ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടതിനാല്‍ സൊസൈറ്റിക്കുടിയിലെ എല്‍പി സ്കൂള്‍ കേന്ദ്രീകരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തും.
ഏകാധ്യാപക വിദ്യാലയങ്ങളില്‍ പഠിക്കുന്ന എല്ലാ കുട്ടികളേയും എല്‍ പി സ്കൂളിലേക്ക് മാറ്റാനും കൂടുതല്‍ കുട്ടികളെ ഉള്‍ക്കൊളളുന്നതിനാവശ്യമായ സൗകര്യങ്ങള്‍ സ്കൂളില്‍ ഏര്‍പ്പെടുത്താനും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ ദൂരം സഞ്ചരിച്ച് ദിവസവും സ്കൂളില്‍ വരുന്ന കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം ഉറപ്പുവരുത്താനും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രവേശന പരീക്ഷയുളളതിനാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പ്രവേശനം ലഭിക്കാത്ത ഇടമലക്കുടിയിലെ യോഗ്യരായ എല്ലാ കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്കി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ തുടര്‍പഠനത്തിന് അവസരം നല്‍കണം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെ ബ്രിഡ്ജ് കോഴ്സുകള്‍ നടത്തി തുടര്‍പഠനത്തിന് യോഗ്യരാക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മൂന്നാറില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ തുടങ്ങണം.
24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണം. പ്രാഥമികാരോഗ്യ കേന്ദ്രം ആരംഭിക്കണം.രോഗികളെ കിടത്തി ചികില്‍സിക്കാനുളള സൗകര്യവും ഏര്പ്പെടുത്തണ്. ഇടമലക്കുടിയിലെ എല്ലാ കുടികളിലും അടിയന്തരമായി മൊബൈല്‍ കണക്റ്റിവിറ്റി ഉറപ്പുവരുത്തണം.
പരമ്പരാഗത ശൈലിയിലുളള വീട് നിര്‍മ്മാണത്തിലേക്ക് ഇടമലക്കുടിക്കാരെ കൊണ്ടുപോകണം. എല്ലാ കുടികളിലും റേഷന്‍ കടകള്‍ അനുവദിക്കണം. ഇവയുടെ നടത്തിപ്പ് കുടികളിലെ വിദ്യാഭ്യാസം ലഭിച്ച യുവാക്കളെ ചുമതലപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: