പാലാ: കോട്ടയം ജില്ലയിലെ വേനല്‍കാല ജലദൗര്‍ലഭ്യത്തിന് ശാശ്വതപരിഹാരം എന്ന നിലയിലും വെളളപ്പൊക്കകെടുതികള് തടയുന്നതിനും വേണ്ടി വിഭാവനം ചെയ്ത മീനച്ചില്‍ റിവര്‍വാലി പദ്ധതി പാടേനിര്ത്തലാക്കുവാന് സര്‍ക്കാര്‍ തീരുമാനം. പദ്ധതി ഓഫീസ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തേക്ക് മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
മീനച്ചില്‍ റിവര്‍വാലി പദ്ധതിയുടെ കീഴില്‍ പാലാ അരുണാപുരം, കോളേജ്കടവില് മിനിഡാമും, മൂന്നിലവ് പഴുക്കാക്കാനത്ത് മിനിഡാം നിര്‍മ്മാണവും നടന്നുവരുന്നതിനിടയിലാണ് തിടുക്കത്തില്‍ ഓഫീസ് മാറ്റുന്നത്.
പദ്ധതിയുടെ തുടക്കം മുതല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഈ പദ്ധതിക്കെതിരെ എതിര്‍പ്പ് തുടര്‍ന്നുവരികയായിരുന്നു. എതിര്‍പ്പുകാര്‍ക്ക് അനുകൂലഭരണ സംവിധാനം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പദ്ധതി തന്നെ ഇല്ലാതാക്കുന്നതിനുളള ശ്രമങ്ങളാണ് ഉണ്ടായിരുന്നത്.
പദ്ധതി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി മീനച്ചില്‍ റിവര്‍വാലി പദ്ധതി ഡിവിഷന് ഓഫീസിന്റെ പേര് പാമ്പാര്‍ പ്രൊജക്ട് ഡിവിഷന് എന്നാക്കി മാറ്റുകയായിരുന്നു. പാമ്പാര്‍ പ്രൊജക്ടിന്റെ പേരില്‍ മറയൂരില്‍ ഒരു പദ്ധതി മാത്രമാണ് ആരംഭിച്ചത്. മീനച്ചില്‍ പദ്ധതിയെ ഒരു സബ്ഡിവിഷന് മാത്രമാക്കി ചുരുക്കുകയാണ് ഉണ്ടായത്. ഈ വേനല്‍കാലത്ത് മീനച്ചിലറ്റില് കിടങ്ങൂര്‍ വരെ ഉപ്പുവെളളം എത്തുകയുണ്ടായി. കിടങ്ങൂരില്‍ ചെക്ക്ഡാം ഉളളതിനാലാണ് ഉപ്പുവെളളം പാലാ ഭാഗത്തേക്ക് കയറാതിരുന്നത്. വരുംവര്‍ഷങ്ങളിലും ഈ അവസ്ഥ ഉണ്ടാകുവാനാണ് സാധ്യത. ഇതിന് മീനച്ചില്‍ പദ്ധതി മാത്രമാണ് ശാശ്വത പരിഹാരം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനത്ത് വാഗമണ്‍ വഴിക്കടവില്‍ മിനിഡാം നിര്‍മ്മിച്ച വളളം ഇടുക്കി റിസര്‍വോയറിലേക്ക് തിരിച്ചുവിടുകയാണ്. ഇതിനുപകരമായി മൂലമറ്റത്തുനിന്നും വെളളം മീനച്ചിലാറ്റിലേക്ക് എത്തിക്കണമെന്നതാണ് ആവശ്യം. മീനച്ചിലാറ്റില്‍ ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ മാത്രമാണ് രൂക്ഷമായ ജലക്ഷാമം. മൂലമറ്റത്തുനിന്നും തുറന്നുവിടുന്ന വെളളത്തിന്റെ ഒരു ഭാഗം മീനച്ചിലാറ്റില്‍ എത്തിയാല്‍ നിരവധി കുടിവെളള പദ്ധതികള്‍ക്ക് പ്രയോജനപ്പെടും.
റിവര്‍വാലി പദ്ധതി ഓഫീസ് കൂത്താട്ടുകുളത്തേക്ക് മാറ്റുവാനുളള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കെ.എം.മാണി എംഎല്‍എ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: