തിരുവനന്തപുരം: കരാര്‍ ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍ക്കുന്നതില്‍ ആരോഗ്യവകുപ്പ് പുലര്‍ത്തുന്നത് കടുത്ത വിവേചനം. പിരിച്ചുവിട്ട മുഴുവന്‍ ജീവനക്കാര്‍ക്കും കുടിശ്ശിക നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നല്കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല.
കരാര്‍ ജീവനക്കാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ ഒരാഴ്ച മുന്‍പായിരുന്നു കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ആത്മഹത്യ ചെയ്ത കരാര്‍ ജീവനക്കാരന് ജഗദീശിന്റെ ജില്ലയായ കാസര്‍ഗോഡിലെ ജീവനക്കാര്‍ക്ക് മുഴുവന്‍ കുടിശ്ശികയും നല്കി. കുടിശ്ശിക തീര്‍ത്തുകിട്ടാന്‍ ഞങ്ങളും ആത്മഹത്യ ചെയ്യണോ എന്ന ചോദ്യമാണ് ജീവനക്കാരില്‍ നിന്നുയരുന്നത്. 2012 ലെ രൂക്ഷമായ പകര്‍ച്ചപ്പനി നിയന്ത്രിക്കുവാനാണ് ഡിഎംഒ ആരോഗ്യവകുപ്പില്‍ 2006 കരാര്‍ ജീവനക്കാരെ നിയമിച്ചത്.
മന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് 2015 ഡിസംബര്‍ മുതല്‍ പിരിച്ചുവിട്ട 2016 ഒക്ടോബര്‍ വരെയുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് കൊടുക്കേണ്ടത്. ഇതില്‍ 2016 ഏപ്രില്‍ മുതല്‍ ശമ്പള പരിഷ്ക്കരണം ഉണ്ടായി. ആറുമാസത്തെ പുതുക്കിയ ശമ്പള നിരക്കും നാലുമാസത്തെ പഴയ ശമ്പളവും ചേര്‍ത്ത് ഓരോരുത്തര്‍ക്കും രണ്ടു ലക്ഷത്തോളം നല്‍കണം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പുതുക്കിയ നിരക്കനുസരിച്ച് ജീവനക്കാര്‍ക്ക് കുടിശ്ശിക കൊടുത്തുതീര്‍ക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതെല്ലാം കാറ്റില്‍പറത്തിയാണ് ആരോഗ്യവകുപ്പ് കുടിശ്ശിക വീതിച്ചു നല്‍കിയത്.
മാര്‍ച്ച് 31 ന് ഡിഎച്ച്എസ് നല്കിയ ഇമെയില്‍ സന്ദേശത്തില്‍ പുതുക്കിയ നിരക്കനുസരിച്ച് ശമ്പള കുടിശ്ശിക നല്കാന് അതത് ആരോഗ്യ കേന്ദ്രങ്ങളെ ചുമതലപ്പെടുത്തി. ഇതില്‍ കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് മുഴുവന്‍ കുടിശ്ശികയും തീര്‍ത്ത് നല്കാന് നിര്‍ദ്ദേശമുണ്ട്. മറ്റ് ജില്ലകളിലുള്ളവര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം നല്‍കാനാണ് നിര്‍ദ്ദേശം.ജഗദീശിന്റെ ആത്മഹത്യയെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ല ഇടത് സര്‍ക്കാരിനെതിരെ പൊട്ടിത്തെറിയുടെ വക്കിലാണ്. അത് വലിയൊരു പ്രതിഷേധമായി ആളിപ്പടരാതിരിക്കാന്‍ ശമ്പള കുടിശ്ശിക തീര്‍ത്തുനല്‍കി അവിടുത്തുകാരുടെ വായടപ്പിക്കുകയായിരുന്നു ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടതെന്ന് ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: