കോഴിക്കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. കോഴിക്കോട് താലൂക്ക് തല പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് 92 പേര്‍ക്കായി 16,63,000 രൂപയും പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ടില്‍നിന്നായി 12 പേര്‍ക്ക് 1,33,700 രൂപയും വിതരണം ചെയ്തു. ഒമ്പതു പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. ആകെ 17,96,700 രൂപ വിതരണം ചെയ്തു. കോഴിക്കോട് ജൂബിലി ഹാളില്‍ ജില്ലാ കളക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. രജിസ്റ്റര്‍ ചെയ്ത 723 അപേക്ഷകള്‍ക്ക് പുറമെ 491 പുതിയ അപേക്ഷകളും പരിഗണിച്ചു. ഇന്ന് വടകര താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി വടകര മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.
വിവിധ വകുപ്പുകള്‍ക്കും വില്ലേജുകള്‍ക്കും കോര്‍പറേഷനുമായി കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പേരെത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നുള്ള സഹായം നല്കുന്ന കൗണ്ടറിലായിരുന്നു. 132 അപേക്ഷകള്‍ ഇവിടെയെത്തി. ദുരിതാശ്വാസം പാസായ അപേക്ഷകളില്‍ നേരിട്ട് ചെക്ക് നല്കി.
ലീഡ് ബാങ്ക് മാനേജര്‍ പി.എല്‍. സുനിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബാങ്കുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിഗണിച്ചു. 10 പരാതികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പരാതികള്‍ ബാങ്കുകളുടെ ഹെഡ് ഓഫീസുകളിലേക്ക് അയക്കും.
പൊതുജനങ്ങള്‍ക്ക് പുറമെ ഡോ. എം.കെ. മുനീര്‍ എംഎല്‍എയും പരാതിക്കാരാനായെത്തി. സര്‍ക്കാര്‍ ഏറ്റെടുത്ത തിരുവണ്ണൂരിലെ പാലാട്ട് എയുപി സ്കൂളിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ തിരുവണ്ണൂര്‍ യു.ആര്.സിയില്‍നിന്ന് സ്കൂളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് കൗണ്‍സിലര്‍ നമ്പിടി നാരായണന്, സ്കൂള്‍ പിടിഎ പ്രസിഡന്റ് പി.എം. ബഷീര്‍ എന്നിവരോടൊപ്പം എംഎല്‍എ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ പ്രത്യേക യോഗം ചേരുമെന്ന് കളക്ടര്‍ യു.വി. ജോസ് അറിയിച്ചു. സ്കൂള്‍ ഏറ്റെടുക്കല്‍
ബീച്ചാശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അടിയന്തിര വൈദ്യസഹായം ലഭ്യമാക്കി. തല ചുറ്റല് അനുഭവപ്പെട്ട രണ്ടു പേര്‍ക്ക് ഇവിടെ വൈദ്യസഹായം നല്കി. ഒരാളെ ബീച്ചാശുപത്രിയിലേക്ക് കൊണ്ടുപോയി. ആംബുലന്‍സ് സൗകര്യവും കുടിവെള്ളവും ഒരുക്കിയിരുന്നു.
കോര്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് സന്ദര്‍ശനം നടത്തി. കളക്ടര്‍ക്ക് പുറമെ എ.ഡി.എം ടി. ജനില്‍കുമാര്‍, ആര്.ഡി.ഒ ഷാമിന് സെബാസ്റ്റിയന്, കോര്പറേഷന് സെക്രട്ടറി മൃണ്മയി ജോഷി, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. സുബ്രഹ്മണ്യന്, പുഷ്പരാജ്, തഹസില്‍ദാര്‍ ബാലന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: