കല്‍പ്പറ്റ: കൃഷിയിടത്തിലും വനങ്ങളിലും അത്യപൂര്‍വ്വമായി മാത്രം കാണുന്ന നൂറ്റി അമ്പതിലേറെകിഴങ്ങു വര്‍ഗ്ഗങ്ങളെ സംരക്ഷിക്കാന്‍ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച കര്‍ഷകനാണ് വയനാട് മാനന്തവാടിയിലുള്ള ആറാട്ട്തറ ഇളപ്പുപാറ എന്‍.എം.ഷാജിക്ക് 2016 ലെ കേന്ദ്ര സര്‍ക്കാറിന്റെ പ്ലാന്റ് ജീനോം സംരക്ഷക അവാര്‍ഡ്.
സംസ്ഥാന സര്‍ക്കാരിന്റെ ജൈവ വൈവിധ്യ പുരസ്കാരവും ഇത്തവണ ഷാജിക്ക്. കബനി നദിക്കരയില്‍ സ്വന്തം ഭൂമിയും, പാട്ടത്തിനെടുത്ത ഭൂമിയും ഇന്ന് കിഴങ്ങുകളുടെ കേദാരഭൂമികയായി ഷാജി മാറ്റി. കാപ്പിയും, കുരുമുളകും നന്നായി വിളയുന്ന ഷാജിയുടെ കൃഷിയിടം ജൈവ സമ്പുഷ്ടമാണ്. ആട്, കോഴി, പശു എന്നിവയെ വളര്‍ത്തി ആദായവും, വളവും ഒരുപോലെ ഷാജിയുടെ കൃഷിയിടത്തെ സമ്പന്നമാക്കുന്നു. രാസവളങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ മണ്ണില്‍ എവിടെ ഇളക്കിയാലും പത്ത് മണ്ണിരയെയെങ്കിലും ലഭിക്കാതിരിക്കില്ല. ഈ മണ്ണിരകള്‍ തന്നെയാണ് തന്റെ കാര്‍ഷിക വിളകളുടെ ജീവവായുവും, നിലനില്‍പ്പുമെന്ന് ഷാജി പറയുന്നു.
മാതാപിതാക്കളായ ഇളപ്പുപാറ ജോസും, മേരിയും, ഭാര്യ ജിജിയും സദാസമയവും ഷാജിയോടൊപ്പം കൃഷിയിടത്തിലുണ്ട്. മക്കളായ ഇമ്മാനുവേലും, ആന്മരിയയും എല്ലാം കണ്ടു പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: