കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ കേരള തീരത്ത് യന്ത്രവത്കൃത ബോട്ടുകളിലുളള മത്സ്യബന്ധനം സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 15 മുതല്‍ കണ്ട്രോള് റൂം സജ്ജമായതായി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
അന്യസംസ്ഥാന ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രിയോടെ കേരള തീരം വിട്ടുപോകണം. ട്രോളിംഗ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്കുന്ന ബങ്കുകള്‍ ഇക്കാലയളവില്‍ ഡീസല്‍ നല്‍കരുത്. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിരോധനം ആരംഭിക്കുന്ന ഇന്ന് അര്‍ധരാത്രി മുതല്‍ 20 വരെ 10 അധിക പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന വളളങ്ങളില്‍ മതിയായ ജീവന്‍രക്ഷ ഉപാധികള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. മതിയായ ജീവന്‍രക്ഷാ ഉപാധികളില്ലാത്ത യാനങ്ങള്‍ കണ്ടുകെട്ടും. ട്രോളിംഗ് നിരോധന പ്രവര്‍ത്തനങ്ങളിലും രക്ഷാ പ്രവര്‍ത്തനങ്ങളിലും നേവി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് അധികൃതരുടെ സഹായവുമുണ്ടാകും
ട്രോളിംഗ് നിരോധന സമയത്ത് രക്ഷാ പ്രവര്‍ത്തനത്തിനും കടല്‍ പെട്രോളിങ്ങിനുമായി മൂന്നു ബോട്ടുകള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്. രണ്ടെണ്ണം എറണാകുളത്തും ഒരെണ്ണം മുനമ്പത്തുമായിരിക്കും നിലയുറപ്പിക്കുക.
നിരോധന കാലത്ത് കണ്ടുകെട്ടുന്ന ബോട്ടുകള്‍ കെ.എം.എഫ്.ആര് നിയമപ്രകാരം കേസെടുത്ത് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറും. ഇക്കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ വിതരണം നടത്തും. ഇതിനുളള ഗുണഭോക്തൃ പട്ടിക ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ഉടന്‍ കൈമാറാന്‍ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി കളക്ടര്‍ പറഞ്ഞു.
ട്രോളിംഗ് നിരോധന കാലത്ത് ആവശ്യഘട്ടങ്ങളില്‍ കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടാന്‍ താഴെ പറയുന്ന നമ്പര്‍ സജ്ജമാക്കിയിട്ടുണ്ട്. വൈപ്പിന്‍: 0484-2502768, കോസ്റ്റ് ഗാര്‍ഡ്:1554(ടോള്‍ഫ്രീ), ഫോര്‍ട്ടുകൊച്ചി പോലീസ് സ്റ്റേഷന്:0484-2215006, 1043(ടോള്‍ഫ്രീ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: