വിളപ്പില്‍: ‘എനിക്ക് സുരേഷ് ഗോപി സാറിനെ ഒന്നു കാണണം.’ മനസ്സില്‍ അടക്കിവച്ചിരുന്ന ആഗ്രഹം ഒരു മാസം മുന്‍പാണ് ശശി തന്നെ കാണാനെത്തിയ ബിജെപി ദേശീയ സമിതിയംഗം കരമന ജയനോട് പറഞ്ഞത്. ഇന്നലെ വൈകിട്ട് 4.10 ന് സുരേഷ് ഗോപി ശശിയുടെ വീട്ടിലെത്തിയപ്പോള്‍ ആഹ്ലാദം കൊണ്ട് ആ മുഖം വിടര്‍ന്നു. പിന്നെ അടുത്തിരുന്ന് വൈകല്യത്തെ തോല്‍പ്പിച്ച് നാടിനായി വഴി വെട്ടിയുണ്ടാക്കിയ കഥ പറഞ്ഞു. അരികത്ത് ചേര്‍ത്തുനിര്‍ത്തി അഭിനന്ദിക്കാന്‍ സുരേഷ് ഗോപിയും മറന്നില്ല.
മൂന്നു വര്‍ഷം നീമണ്ട ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് കുണ്ടാമൂഴി തെങ്ങിന്തോട്ടത്ത് വീട്ടില്‍ വികലാംഗനായ ശശി കുന്നിടിച്ചു താഴ്ത്തി റോഡുണ്ടാക്കിയത്. ശശിയുടെ ധീരമായ പ്രവൃത്തിയെ അനുമോദിക്കാന്‍ നാനാ തുറകളിലുള്ളവര്‍ എത്തിയിരുന്നു. അവരോടെല്ലാം ശശിക്ക് പറയാനുണ്ടായിരുന്നത് സുരേഷ് ഗോപി എംപിയെ നേരില്‍ കാണണമെന്ന ആഗ്രഹമായിരുന്നു. വിവരമറിഞ്ഞ സുരേഷ് ഗോപി കുന്നിനെ മെരുക്കിയ കരുത്തിനെ നേരിട്ട് കാണാന്‍ തീരുമാനിക്കുകയായിരുന്നു.
ശശി വെട്ടിയുണ്ടാക്കിയ റോഡിന് ഒരു വശത്ത് അപകടകരമായി നില്ക്കുന്ന വലിയ മണ്‍തിട്ട ഉടന്‍ ഇടിച്ചുമാറ്റി കൊടുക്കണമെന്ന് സുരേഷ് ഗോപി സമീപത്തെ വസ്തു ഉടമയോട് നിര്‍ദ്ദേശിച്ചു. എത്രയും വേഗം അത് ചെയ്യാമെന്ന് ഉടമ വാക്കുനല്കി. ശശിയുടെ വീടിന്റെ ശോചനീയാവസ്ഥ ബോദ്ധ്യപ്പെട്ട സുരേഷ് ഗോപി എന്ത് ചെയ്യാമെന്ന് ആലോചിക്കാമെന്ന് ഉറപ്പുനല്‍കി.
ബിജെപി ദേശീയസമിതി അംഗം കരമന ജയന്, ജില്ലാ കമ്മറ്റിയംഗം വള്ളിമംഗലം ചന്ദ്രന്, മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജനറല്‍ സെക്രട്ടറി വിശാഖ്, സെക്രട്ടറി ഹരി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിളപ്പില്‍ശാല ശ്രീകുമാര്‍, പ്രിയദര്‍ശിനി ഗ്രന്ഥശാല പ്രസിഡന്റ് ഇടവിളാകം സൂരജ് എന്നിവരും സുരേഷ് ഗോപിക്കൊപ്പമെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: