തിരുവനന്തപുരം/കൊച്ചി: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് വഴിയരികിലെ മദ്യശാലകള്‍ ഭൂരിഭാഗവും പൂട്ടിയതിനെ തുടര്‍ന്ന് തുറന്ന് പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് മുന്നില്‍ നീണ്ടനിര. തിരക്ക് നിയന്ത്രാണാതീതമായതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും സംഘര്‍ഷങ്ങളും ഉടലെടുത്തി. ചിലയിടങ്ങളില്‍ പോലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. കടുത്ത വെയിലത്തും മണിക്കൂറുകള്‍ വരി നിന്നാണ് ആളുകള്‍ മദ്യം വാങ്ങിയത്. വില്‍പ്പനശാലകളില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചെങ്കിലും നീണ്ട നിരക്ക് തിരക്ക് കുറവുണ്ടായില്ല.
അതിനിടെ നിലവില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു. പ്രവര്‍ത്തന സമയം രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാക്കി. തിരക്ക് കണക്കിലെടുത്ത് വില്പന കേന്ദ്രങ്ങളില്‍ അധികം കൗണ്ടറുകള്‍ തുടങ്ങാനുള്ള നീക്കവും തുടങ്ങി. എത്രയെണ്ണം പൂട്ടിയെന്നും ഇനി പൂട്ടാനുള്ളവയുടെയും കൃത്യമായ കണക്ക് എക്സൈസ് വകുപ്പ് എടുത്ത് വരുന്നതേയൂള്ളൂ.
ലൈസന്‍സുമായി ബന്ധപ്പെട്ട് പ്രാദേശിക പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിനാല്‍ ലൈസന്‍സ് അധികാരം വീണ്ടും സര്‍ക്കാരിന്റെ കീഴിലാക്കി ഓര്‍ഡിനന്‍സ് ഇറക്കാനും ആലോചിക്കുന്നു.
ഇതിനിടയില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സമവായത്തിന് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. സുപ്രീം കോടതിയെ വീണ്ടും സമീപിക്കാന്‍ നീക്കം നടത്തുന്നതിനു പുറമേ സര്‍വകഷിയോഗം വിളിച്ച് പ്രശ്നം പരിഹരിക്കാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്.
കൂടുതല്‍ മദ്യം വാങ്ങി ഇരട്ടിവിലക്ക് ആവശ്യകാര്‍ക്ക് മറിച്ചു വില്ക്കുന്നവരും മദ്യ വില്പനശാലകള്ക്ക് മുന്നില്‍ സജീവമായിരുന്നു. കമ്മീഷന് തുക വാങ്ങി ആളുകള്‍ക്ക് മദ്യം വാങ്ങി നല്‍കുന്നവരുടെ എണ്ണവും കൂടി. തിരക്ക് വര്‍ദ്ധിച്ചതോടെ വില്‍പ്പനക്കാരും ബുദ്ധിമുട്ടിലായി.
അതിനിടെ വില്പന ശാലകള്‍ തുറക്കാനുള്ള നീക്കം തടയുന്നത് കോടതിയലക്ഷ്യമാണെന്ന് എക്സൈസ് വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മന്ത്രി ജി. സുധാകരന്റെ പ്രസ്താവന വിവാദമായി. സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി മദ്യവില്പന ശാലകള്‍ തുറക്കാന്‍ നീക്കം നടത്തുന്നതായാണ് ആക്ഷേപം.
എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന 179 ബിവറേജസ് കോര്‍പ്പറേഷന്റെ വില്പന ശാലകളില്‍ 130 എണ്ണവും താഴിട്ടു. പതിനൊന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ആറ് എണ്ണത്തില്‍ മദ്യവില്പന നിറത്തേണ്ടിവന്നു. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടി വന്ന വില്പനശാലകള് മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ വ്യാജ വാറ്റുകാര്‍ സജീവമായി. എറണാകുളം ജില്ലയില്‍ മാത്രം ഇത്തരത്തില്‍ പത്തോളം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തത്. ആലുവയില്‍ വ്യാജ ചാരായ വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത് 700 ലിറ്റര്‍ വാഷും ഇരുപത് ലിറ്റര്‍ വ്യാജ ചാരയവും ആന്റി നാര്‍കോട്ടിക് സ്ക്വാഡ് പിടിച്ചെടുത്തു.
വാഷിനും ചാരായത്തിനും പുറമെ വ്യാജചാരയം ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന ശര്‍ക്കര, സ്റ്റൗ, ഗ്യാസ് സിലിണ്ടര്‍, കൂറ്റന്‍ ഡ്രമ്മുകള്‍, കന്നാസുകള്‍ മറ്റ് ഉപകരണങ്ങള്‍ എന്നിവയും പലയിടത്തു നിന്നും പിടിച്ചെടുത്തു. മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നും ഈസ്റ്റര്‍, വിഷു കച്ചവടം പ്രതീക്ഷിച്ചാണ് വ്യാജവാറ്റ് സജ്ജീവമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: