പേട്ട: കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാര്‍ട്ടിക്കൊടി കെട്ടാനുളള സിപിഎംകാരുടെ ശ്രമത്തിനിടയില്‍ അംബേദ്ക്കറുടെ പ്രതീമ തകര്‍ത്ത പ്രതികള്‍ പോലീസ് പിടിയിലായി. വെട്ടുകാട് ബാലനഗര്‍ സ്വദേശികളായ പി.വി നിവാസില്‍ വിശാഖ് (18 ), ടിഎന്ആര്ഐ 150 ല്‍ അരുണ്‍ (18) എന്നിവരാണ് പേട്ട പോലീസിന്റെ പിടിയിലായത്. ഇരുവരും ബാലനഗറിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്നാണ് സൂചന. ഇന്നലെ രാവിലെയോടെയാണ് പ്രതികളെ പിടികൂടിയത്. കരിക്കകം ക്ഷേത്ര പരിസരത്ത് അവിചാരിതമായി കണ്ടെത്തിയ പ്രതികളെ ദൃക്സാക്ഷി തിരിച്ചറിഞ്ഞതോടെയാണ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പിടിച്ച് പോലീസിന് കൈമാറിയത്. പ്രതികള്‍ കളിക്കുന്നതിനിടയില്‍ പ്രതിമയെ പിടിച്ച് കുലുക്കിയപ്പോള്‍ ഇളകിയെന്നും തുടര്‍ന്ന് ചതുപ്പിലേയ്ക്ക് വലിച്ചെറിഞ്ഞെന്നുമാണ് സംഭവത്തെ കുറിച്ച് പ്രതികള്‍ വെളിപ്പെടുത്തിയതായി പോലീസ് പറയുന്നത്. എന്നാല്‍ ഇത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ വിശദീകരണമാണെന്ന് ബിജെപി ജില്ലാ സമിതിയംഗം ഡി.ജി.കുമാരന് പറഞ്ഞു. ക്ഷേത്രത്തിലെ ഉത്സവം തുടങ്ങിയ ദിവസം രാത്രി 12 മണിയോടെയാണ് വാഴവിളപ്പാലത്തിനടുത്ത് സ്ഥാപിച്ചിരുന്ന അംബേദ്ക്കറുടെ പ്രതിമ തകര്‍ത്തത്. അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിന് ചുക്കാന്‍ പിടിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഡി.ജി. കുമാരന് , ബിജെപി ഏരിയ കമ്മറ്റി പ്രസിഡന്റ് എം.എസ്. ശ്യാം എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: