ആലപ്പുഴ/കോഴിക്കോട്: ദേശീയ,സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്പനശാലകളുടെ നിരോധനത്തിലൂടെ സര്‍ക്കാരിന് 4000 മുതല്‍ 5000 കോടി രൂപവരെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്ക്. വരുമാന നഷ്ടം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. പ്രതിസന്ധി മറികടക്കാന്‍ എല്ലാ വഴിയും ആലോചിക്കുകയാണ്. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഒന്‍പതിനായിരം കോടിയുടെ ഈ വരുമാനം മുന്നില്‍ കണ്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളാണ് നടത്തിയത്. പുതിയതായി കടം വാങ്ങാനോ പുതിയ വരുമാന മാര്‍ഗം കണ്ടെത്താനോ കഴിയില്ല. ഈ സാഹചര്യത്തില്‍ 5000 കോടി രൂപയുടെ ചെലവ് കുറയ്ക്കേണ്ടി വരും, സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കുടിശ്ശിക വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പെന്‍ഷന്‍കാരുടെ കുടിശ്ശിക അക്കൗണ്ടില്‍ നിക്ഷേപിക്കും. ശമ്പള കുടിശ്ശിക ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിലേക്ക് നല്‍കും.
ബദല്‍ ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി കടുക്കും. സുപ്രീംകോടതി വിധി വിനോദസഞ്ചാരം, ഹോട്ടല്‍ ബിസിനസുകളെ ബാധിക്കും. മിക്ക ഹോട്ടലുകളും കെഎസ്എഫ്ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് കച്ചവടത്തിനായി വായ്പ എടുത്തിരിക്കുന്നത്.
അതിന്റെ തിരിച്ചടവ് മുടങ്ങാനുമിടയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ഏതൊക്കെ ചെലവുകളാണ് ചുരുക്കേണ്ടതെന്ന് ഉടന്‍ തന്നെ തീരുമാനം എടുക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: