കൊച്ചി: സംസ്ഥാനത്ത് പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മേയ് 15 നുശേഷം നടത്തിയാല്‍ മതിയെന്ന് ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ തൃശൂര്‍ സ്വദേശി കെ. എന്‍. മോഹനന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഫെബ്രുവരി 16 ന് മുമ്പ് ലേണേഴ്സ് ടെസ്റ്റ് പാസായവര്‍ക്ക് പഴയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാന്‍ ഒന്നര മാസം കൂടി അനുവദിക്കണമെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ഫെബ്രുവരി 16 നാണ് ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലര്‍ വന്ന ശേഷം ഏപ്രില്‍ ഒന്നുവരെ മാത്രമാണ് പഴയ രീതിയിലുള്ള ടെസ്റ്റ് നടത്തിയത്. ഫെബ്രുവരി 16 ന് മുമ്പ് ലേണേഴ്സ് പാസായവര്‍ക്ക് പഴയ രീതിയിലുള്ള ടെസ്റ്റിന് 45 ദിവസം മാത്രമാണ് ലഭിച്ചത്.
ഇതു പോരെന്നും കൂടുതല്‍ സമയം അനുവദിക്കേണ്ടതുണ്ടെന്നും വിലയിരുത്തിയാണ് സര്‍ക്കുലര്‍ നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ ഉത്തരവിട്ടത്. റോഡപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഡ്രൈവിംഗ് ടെസ്റ്റ് കര്‍ശനമാക്കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: