തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ലീഗ്-സിപിഎം ഒത്തുകളിയില്‍ സിപിഎം അണികള്‍ക്ക് അമര്‍ഷം. ഇത് രൂക്ഷമായതോടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ക്യാപ്റ്റനെ മാറ്റി. ഉപതെരഞ്ഞെടുപ്പിന്റെ പാര്‍ട്ടി ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീമിനെയാണ് നിശ്ചയിച്ചിരുന്നത്. പത്രിക നല്കി ദിവസങ്ങള്‍ കഴിഞ്ഞു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മൂര്ധന്യാവസ്ഥയിലുമെത്തി. എന്നിട്ടും ഇടത് മുന്നണി പ്രവര്‍ത്തനം മന്ദഗതിയില്‍തന്നെ നീങ്ങുകയായിരുന്നു.
മാര്‍ക്സിസ്റ്റു പാര്‍ട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി തോറ്റുകൊടുക്കുകയാണെന്ന ആരോപണം ശരിവയ്ക്കും വിധമായിരുന്നു എളമരം കരീമിന്റെ സമീപനം. രണ്ടോ മൂന്നോ തവണ മാത്രമേ കരീം മണ്ഡലത്തിലെത്തിയിരുന്നുള്ളൂ. കൊടി നാട്ടാനും ചുമരെഴുതാനും അണികള്‍ ആവേശം കാട്ടുമ്പോള്‍ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുംവിധമായിരുന്നു നേതൃത്വം പെരുമാറിയത്. ഇത് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയും പൊട്ടിത്തെറിയുടെ വക്കിലെത്തുകയും ചെയ്തപ്പോഴാണ് കരീമിനെ നീക്കാന്‍ തീരുമാനിച്ചത്. പകരം മുഴുവന്‍ സമയ ചുമതല കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജനെ ഏല്‍പ്പിച്ചിരിക്കുകയും ചെയ്തു.
ഒരാഴ്ചമാത്രമാണ് ഇനി വോട്ടെടുപ്പിനുള്ളത്. ഇതിനിടയില്‍ പ്രവര്‍ത്തനം ചിട്ടപ്പെടുത്തി ഏകോപിപ്പിക്കാന്‍ ജയരാജന് അത്ഭുതങ്ങള്‍ കാട്ടേണ്ടിവരും. ലീഗും മാര്‍ക്സിസ്റ്റ്പാര്‍ട്ടിയും മലപ്പുറം തെരഞ്ഞെടുപ്പില്‍ രഹസ്യ സഖ്യത്തിലേര്‍പ്പെട്ടു എന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ ലീഗും സിപിഎമ്മും നിഷേധിക്കുകയായിരുന്നു. അതേസമയം സൗഹൃദമത്സരം പോലെയായിരുന്നു അവരുടെ പ്രചാരണം പ്രകടമായത്.
ഭരണത്തിനെതിരെ ആഞ്ഞടിക്കാന്‍ ലീഗോ കുഞ്ഞാലിക്കുട്ടിയോ തയ്യാറായിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടിയെപ്പോലെ പ്രബലനായ സ്ഥാനാര്‍ത്ഥിയെ നേരിടാന്‍ ഒരു പ്രാദേശിക നേതാവിനെയാണ് സിപിഎം നിര്‍ത്തിയത്. ക്യാപ്റ്റനെ മാറ്റിയതോടെ സിപിഎമ്മിന്റെ കള്ളക്കളിയാണ് മറനീക്കി പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: