കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവുമൂലം മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ സഹായം അച്ഛന് നിരസിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം അയിഷാ മന്‍സിലില്‍ കെ.എ. അബൂട്ടിയാണ് മകള്‍ ഷംന തസ്നീമിന്റെ മരണത്തിന് നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്കിയ മൂന്നുലക്ഷം രൂപ നിരസിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തുക സ്വീകരിക്കാതിരുന്നതെന്ന് അബൂട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജയേയും അബൂട്ടി രൂക്ഷമായി വിമര്‍ശിച്ചു. അയല്‍വാസിയായ മന്ത്രി ഷംന മരിച്ചപ്പോള്‍ വീടുസന്ദര്ശിച്ചെങ്കിലും വേണ്ടത്ര ഇടപെടലുകള്‍ നടത്തിയില്ല. വിഷയത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഇടപെട്ടില്ലെന്ന് അബൂട്ടി ആരോപിച്ചു. ഷംനയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് ഷീറ്റു തിരുത്താന്‍ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞതായുള്ള ഡ്യൂട്ടി ഡോക്ടറുടെ ഫോണ്‍ സംഭാഷണവും അബൂട്ടി പുറത്തുവിട്ടു.
2016 ജൂലായ് 18നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഷംന മരിച്ചത്. ഡോക്ടമാരുടെ അനാസ്ഥയും ചികിത്സാപ്പിഴവുമാണ് മരണ കാരണമെന്നാരോപിച്ച് അച്ഛന് അബൂട്ടി രംഗത്തെത്തി. ഇതേ തുടര്‍ന്ന് വകുപ്പുതല അന്വേഷണങ്ങള്‍ നടന്നു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. ഒടുവില്‍ പ്രൊഫസര്‍മാരുള്‍പ്പെടെ രണ്ടു ഡോക്ടര്‍മാരെ സസ്പെന്‍ഡു ചെയ്യുക മാത്രമാണുണ്ടായത്.
ഇതിനുശേഷം മെഡിക്കല്‍ സംബന്ധമായി മതിയായ തെളിവുകളിലെന്ന് പറഞ്ഞ് കേസ് തള്ളാന്‍ പോലീസ് ശ്രമം നടത്തി. ഇതോടെ അബൂട്ടി വീണ്ടും പരാതി നല്കി. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. ഇതിനിടെ പ്രൊഫസറുള്പ്പെടെയുള്ളവരുടെ സസ്പെന്ഷന് പിന്‍വലിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: