കാക്കനാട്: അടിസ്ഥാന സൗകര്യമൊരുക്കാത്തതില് പ്രതിഷേധിച്ച് പട്ടയം തിരിച്ച്് നല്കിയ വനവാസികളോട് ജില്ലാ ഭരണകൂടത്തിന്റെ പ്രതികാരം. പട്ടയം തിരികെ ഏല്‍പ്പിച്ചവര്‍ക്ക് ഭാവിയില്‍ ഇതേപദ്ധതികളില്പ്പെടുത്തി ഭൂമി അനുവദിക്കില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നേര്യമംഗലം വനവാസി ഗ്രാമം പദ്ധതി പ്രദേശത്ത് സമരം ചെയ്ത് നേടിയെടുത്ത പട്ടയങ്ങളാണ് ജില്ലാ കലക്ടര്‍ക്ക് തിരിച്ചു നല്‍കിയത്.
പദ്ധതി പ്രദേശത്ത് ശുദ്ധജലം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കാത്തതില് പ്രതിഷേധിച്ച് അഞ്ച് വനവാസി കുടുംബങ്ങളാണ് പട്ടയം തിരിച്ചു നല്‍കിയത്. രണ്ട് മാസത്തിനകം പദ്ധതി പ്രദേശത്ത് അടിസ്ഥാന സൗകര്യമൊരുക്കുമെന്നായിരുന്നു സമരത്തെ തുടര്‍ന്ന് ജില്ല കലക്ടറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത്. കഴിഞ്ഞ ഡിസംബര്‍ അഞ്ച് മുതല്‍ സിവില്‍ സ്റ്റേഷന് കവാടത്തില്‍ ആദിദ്രാവിഡ സാംസ്കാരിക സഭയുടെ നേതൃത്വത്തില്‍ 19 ദിവത്തെ നിരാഹാര സമരം നടത്തി. തുടര്‍ന്ന് ഫലം ഇല്ലാതായപ്പോഴാണ് പട്ടയം തിരികെ നല്കാന് തീരുമാനിച്ചത്. സമരത്തെ തുടര്‍ന്ന് പദ്ധതി പ്രദേശത്ത് കുടുംബങ്ങള്‍ക്ക് ജില്ല ഭരണകൂടം നേരിട്ട് ഇടപെട്ട് സര്‍വേ നടപടികള്‍ നടത്തിയാണ് പട്ടയം നല്‍കിയത്. എന്നാല്‍ ഒത്തു തീര്‍പ്പ് വ്യവസ്ഥയില്‍ അംഗീകരിച്ച് കുടിവെള്ളം, റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നുപോലും പിന്നീട് നടപ്പിലാക്കിയില്ലെന്ന് ദ്രാവിഡ സഭ മധ്യമേഖല സെക്രട്ടറി കെ. സോമന് പറഞ്ഞു.
സമരത്തില്‍ പങ്കെടുത്ത വിധവകളെ ഒഴിവാക്കിയാണ് പട്ടികവര്‍ഗവകുപ്പ് പട്ടയം നല്‍കിയതെന്നും സോമന് ആരോപിച്ചു. അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികാര നടപടിയുണ്ടായിട്ടും ദരിദ്ര വിഭാഗം വനവാസികളുടെ കിടപ്പാടത്തിന്റെ പ്രശ്നമായതിനാല്‍ പ്രതികരിച്ചില്ല. എന്നാല്‍ അടിസ്ഥാന സൗകര്യമൊരുക്കാത്തതിനാല്‍ പദ്ധതി പ്രദേശത്ത് താമസം തുടങ്ങിയത് പത്ത് കുടുംബങ്ങള്‍ മാത്രമാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പട്ടയം തിരിച്ചു നല്കി പ്രതിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: