കൊച്ചി: മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ ജില്ലയില്‍ വ്യാജ വാറ്റുകാര്‍ സജീവമാകുന്നു. കഴിഞ്ഞദിവസം ആലുവയില്‍ വ്യാജ ചാരായ വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത് 700 ലിറ്റര്‍ വാഷും 20 ലിറ്റര്‍ വ്യാജ ചാരയവും ആന്റി നാര്‍കോട്ടിക് സ്ക്വാഡ് റെയ്ഡ് നടത്തി പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇടപ്പള്ളി മാളിയേക്കല്‍ യൂനസ് അലി (38), തൃപ്പൂണിത്തുറ ഏരൂര്‍ പടിഞ്ഞാറെ മുറിപ്പറമ്പില്‍ ദീപു ധനഞ്ജയന് (37), പട്ടിമറ്റം താണിക്കല്‍ അനസ് നവാസ് (20) എന്നിവരെയാണ് നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വി.കെ. സനല്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കളമശേരി സ്വദേശി സേവ്യാര്‍ എന്നയാളുടെ കുഞ്ചാട്ടുകര മുതിരക്കാട്ടുമുകളിന് സമീപം വീട് 4500 രൂപ വാടകയ്ക്ക് എടുത്താണ് മൂന്ന് മാസത്തോളമായി വാറ്റ് കേന്ദ്രം നടത്തിയിരുന്നത്. വാഷിനും ചാരായത്തിനും പുറമെ വ്യാജചാരയം ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന എട്ട് ചാക്ക് ശര്‍ക്കര, സ്റ്റൗ, ഗ്യാസ് സിലിണ്ടര്‍, കൂറ്റന്‍ ഡ്രമ്മുകള്‍, കന്നാസുകള്‍ മറ്റ് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പട്ടിമറ്റത്ത് നിന്ന് 200 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിയില്‍ നിന്നാണ് വാറ്റ് കേന്ദ്രത്തെ കുറിച്ച് സൂചന ലഭിച്ചത്.
പെരുമ്പാവൂരില്‍ നിന്ന് തൃപ്പൂണിത്തുറ വഴി എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന മര്‍വ ബസിന്റെ ഉടമയാണ് യൂനസ്. ഇതേ ബസില്‍ ദീപു ഡ്രൈവറും അനസ് ക്ലീനറുമാണ്. നാല് ഭാഗവും ചുറ്റുമതിലുള്ള വീട് ദീപുവാണ് മൂന്ന് മാസം മുമ്പ് വാടകക്കെടുത്തിരുന്നത്.
അയല്‍വാസികള്‍ക്ക് വീട്ടില്‍ എന്താണ് നടക്കുന്നതെന്ന് കാണാന്‍ കഴിയുമായിരുന്നില്ല. ഈ സൗകര്യം മുതലെടുത്താണ് വാറ്റ് നിര്‍മ്മാണം ആരംഭിച്ചത്. ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നും ഈസ്റ്റര്‍, വിഷു കച്ചവടം പ്രതീക്ഷിച്ചുമാണ് വ്യാജ ചാരായം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
ജില്ലയുടെ മലയോര പ്രദേശങ്ങളിലും മഞ്ഞപ്ര, പാണിയേലി, പാണംകുഴി എന്നിവിടങ്ങളിലും വ്യാജവാറ്റ് സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: