ന്യൂദൽഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ചൈന ഇടപെടരുതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഒരിക്കലും ഇടപെട്ടിട്ടില്ല. അതേ മാന്യത ചൈനയും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അരുണാചൽപ്രദേശ് ഒരിക്കലും തർക്കപ്രദേശമല്ല. ഇന്ത്യയിലെ പരമാധികാരങ്ങളുള്ള ഒരു സംസ്ഥാനമാണ്. അതിർത്തി സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടാവാം. എന്നാൽ, അതിന്റെ പേരിൽ ചൈനയ്ക്ക് അരുണാചലിൽ അവകാശം ഉന്നയിക്കാനാവില്ല. അതിർത്തി പ്രശ്നം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലും ഉടൻ അനുരഞ്ജനത്തിൽ എത്തുമെന്നാണ് കരുതുന്നതെന്നും റിജ്ജു കൂട്ടിച്ചേർത്തു
ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമയുടെ അരുണാചൽ സന്ദർശനത്തിനെതിരെ ചൈന രംഗത്ത് വന്ന സാഹചര്യത്തിലാണ് ഇന്ത്യ ശക്തമായി പ്രതികരിച്ചത്. ഒറ്റചൈന നയത്തെ ഇന്ത്യ അംഗീകരിക്കുന്നുവെന്നും അതുപോലെ ചൈനയും ഇന്ത്യയുടെ നിലപാടുകളെ മാനിക്കണം. ദലൈലാമയുടെ അരുണാചൽ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമായ ഒരു ലക്ഷ്യവുമില്ല. തികച്ചും മതപരമായ സന്ദർശനമാണത്. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതിനാൽ അവിടേക്കുള്ള ദലൈലാമയുടെ സന്ദർശനത്തെ ചൈന എതിർക്കേണ്ടതില്ലെന്ന് റിജ്ജു പറഞ്ഞു.
അരുണാചലിൽ ദലൈലാമ സന്ദർശനം നടത്തിയാൽ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: