ക്ലേശത്തെക്കുറിച്ചും, ദുഃഖത്തെക്കുറിച്ചും പുനര്ജന്മകാരണമായ പാപ, പുണ്യങ്ങളെക്കുറിച്ചും, ദുഃഖത്രയങ്ങളെക്കുറിച്ചും, ത്രിഗുണങ്ങളുടെ സ്വാധീനം നമ്മളില്‍ ഉണ്ടാക്കുന്ന മാറ്റത്തെ കുറിച്ചും പറഞ്ഞശേഷം പതഞ്ജലി മഹര്‍ഷി വരാനിരിക്കുന്ന ദുഃഖങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിപ്പിക്കുന്നു.
ഹേയം ദുഃഖമനാഗതമ്.
(പാ.യോ.സൂ. 2:16)
വരാനിരിക്കുന്ന ദുഃഖമാണ് ഹേയം. മോക്ഷം ആഗ്രഹിക്കുന്നവര്‍ ഇതിനെ അകറ്റി നിര്‍ത്തേണ്ടതാണ്. ഭൂതകാലത്തിലെ ദുഃഖങ്ങള്‍ നാം അനുഭവിച്ചു കഴിഞ്ഞവയാണ്. വര്‍ത്തമാനകാല ദുഃഖങ്ങള്‍ അനുഭവിച്ചുതന്നെ തീര്‍ക്കേണ്ടിവരുന്നു. എന്നാല്‍ ഭാവികാലത്തില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളെ നമുക്ക് ഇല്ലാതാക്കാന്‍ കഴിയും.
ഒരു യോഗി അതിലേക്ക് തന്റെ സര്‍വശക്തികളെയും വിനിയോഗിക്കേണ്ടതാണ്. അതിന് നമുക്ക് നാലുകാര്യങ്ങളെ കുറിച്ചുള്ള ബോധ്യം ആവശ്യമാണ്. (1) എന്താണ് ദുഃഖം? (2) അതിന്റെ കാരണം എന്താണ്? (3) എന്താണ് സുഖം? (4) സുഖത്തിന്റെ കാരണം എന്താണ്? ഇവിടെ ഹേയം എന്നത് വരാനിരിക്കുന്ന ദുഃഖമാണ്. ഇന്ദ്രിയങ്ങളുടെ ചഞ്ചലകൊണ്ട് ഉണ്ടാകുന്ന അശാന്തിയാണ് ദുഃഖം.
ഇതിന്റെ കാരണം ഇന്ദ്രിയവിഷയങ്ങള്‍ തന്നെയാണ്. അത് എന്തെന്ന് നമുക്ക് കണ്ടെത്താന്‍ കഴിയണം. സുഖം എന്നത് ഇന്ദ്രിയങ്ങളുടെ സമാവസ്ഥയില്‍ അനുഭവപ്പെടുന്ന ശാന്തതയാണ്. സുഖത്തെ നിലനിര്‍ത്താന്‍ ഇന്ദ്രിയങ്ങളുടെ മുകളില്‍ നിയന്ത്രണം ആവശ്യമാണ്.
ശാരീരികവും മാനസികവും ആത്മീയവുമായ സുഖം ആണ് ശ്രേഷ്ഠം. ഈ അവസ്ഥയെ ആനന്ദാവസ്ഥ എന്നുപറയുന്നു. ഇവയില്‍ ഏതെങ്കിലും ഒന്നിന് ഹാനി സംഭവിക്കുമ്പോള്‍ അത് ഹേയാവസ്ഥയ്ക്ക് കാരണമാകുന്നു. വരാനിരിക്കുന്ന ദുഃഖത്തിന്റെ കാരണങ്ങളാണ് അടുത്ത സൂത്രത്തിലെ വിഷയം.
ദ്രഷ്ട്യാ ദൃശ്യയോഃ സംയോഗോ ഹേയഹേതു:
(പാ.യോ.സൂ. 2:17)
ദ്രഷ്ടാവും ദൃശ്യവും തമ്മിലുള്ള ചേര്‍ച്ചയാണ് ഹേയ (ദുഃഖം) കാരണം. ദൃശ്യം എന്നാല്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ ചിത്തത്തിന് ലഭ്യമാകുന്ന ഗുണ പരിണാമ വിഷയങ്ങളെ ചിത്തം രൂപപ്പെടുത്തുന്നതാണ്.
എന്നാല്‍ ആത്മാവിന്റെ അസാന്നിദ്ധ്യത്തില്‍ ഈ ദൃശ്യം ചിത്തത്തിന് ലഭ്യമാകുന്നില്ല. അതിനാല്‍ ആത്മാവ് ദൃശ്യത്തെ വീക്ഷിക്കുന്ന അവസഥയാണ് സംയോഗം. ഇവിടെ ദ്രഷ്ടാവ് പുരുഷന് അഥവാ ആത്മാവ് ആകുന്നു.
വസ്തു ബോധം ചിത്തത്തില്‍ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. ഈ ഇഷ്ടാനിഷ്ടങ്ങള്‍ ആത്മാവിന്റെ ശാന്താവസ്ഥക്ക് ഭംഗം വരുത്തുകയും, ഹേയത്തിന് കാരണമാകുകയും ചെയ്യുന്നു. ഹേയ കാരണമായ ദൃശ്യത്തെ വിശദമാക്കുന്നതാണ് അടുത്ത സൂത്രം. പ്രകാശക്രിയാസ്ഥിതിശീലം ഭൂതേന്ദ്രിയാത്മകം ഭോഗാപവര്‍ഗാര്‍ത്ഥം ദൃശ്യമ്.
(പാ.യോ-സൂ: 2: 18)
പ്രകാശം (ജ്ഞാനം), ക്രിയ, സ്ഥിതി എന്ന സ്വഭാവമുള്ളതും, ഭൂതങ്ങളും ഇന്ദ്രിയങ്ങളും ചേര്‍ന്നതും ദ്രഷ്ടാവിന്റെ ഭോഗത്തിനും മോക്ഷത്തിനും വേണ്ടിയുള്ളതുമാകുന്നു ദൃശ്യം.
പ്രകാശം, ക്രിയ, സ്ഥിതി എന്നത് ത്രിഗുണങ്ങളുടെ സ്വഭാവമാണ്.
പ്രകാശം സത്വഗുണത്തിന്റെയും, ക്രിയ രജോഗുണത്തിന്റെയും സ്ഥിതി തമോ ഗുണത്തിന്റെയും സ്വഭാവമാണ്. ത്രിഗുണങ്ങളുടെ സംയോഗവിയോഗം നമ്മുടെ പ്രകൃതിയില്‍ (സ്വഭാവത്തില്‍) മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.
ഇതില്‍ ഏത് ഗുണമാണോ നമ്മില്‍ ശക്തമായി നില്‍ക്കുന്നത് അതിനനുസരിച്ചുള്ള സ്വഭാവം നമ്മളില്‍ പ്രകടമാകുന്നു. നാം കാണുന്ന ഈ പ്രകൃതിയും ത്രിഗുണങ്ങളാല്‍ നിര്‍മിതമാണ്.
പഞ്ചതന്മാത്രകളും അതു ചേര്‍ന്നുണ്ടായ പഞ്ചഭൂതങ്ങളും ചേര്‍ന്നതാണ് പ്രകൃതി. ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധാദി വിഷയങ്ങളിലെ ത്രിഗുണങ്ങളുടെ സ്വാധീനം സകല ചരാചരങ്ങളിലും ദൃശ്യമാണ്.
അതിനാല്‍ പഞ്ചഭൂതാത്മകമായ ഈ പ്രകൃതിയിലെസകല വസ്തുക്കളിലും ത്രിഗുണത്തിന്റെ സ്വാധീനം അനുസരിച്ചുള്ള ഗുണ വ്യത്യാസങ്ങള്‍ നമുക്ക് കാണാം. ദൃശ്യം എന്നത് പഞ്ചേന്ദ്രിയങ്ങളിലൂടെ ചിത്തത്തിന് ലഭ്യമാകുന്ന ത്രിഗുണങ്ങളുടെ പരിണാമ വിഷയങ്ങളെ ചിത്തം രൂപപ്പെടുത്തുന്നതാണ് എന്ന് മുന്‍ സൂത്രത്തില്‍ സൂചിപ്പിച്ചിരുന്നു. പരിണാമ വിഷയത്തെ ചിത്തം രൂപപ്പെടുത്തുന്നത് അന്തഃകരണത്തിലൂടെയാണ്.
മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവയാണ് അന്തഃകരണങ്ങള്. ജ്ഞാനേന്ദ്രിയങ്ങളും അന്തഃകരണങ്ങളും ചേരുമ്പോള്‍ വസ്തുബോധം (ദൃശ്യം)ഉണ്ടാകുന്നു. ഇതിനെ അനുഭവിക്കുന്നതാണ് ഭോഗം. ആത്മാവിന്റെ അഭാവത്തില്‍ അനുഭവം ഇല്ലാത്തതിനാല്‍ ഇവിടെ ഭോഗിക്കുന്നത് ആത്മാവാണ്.
ഭോഗാസക്തനായ പുരുഷന് അവന്റെ സ്വരൂപത്തെ കാണിച്ചുകൊടുക്കുന്നതും ദൃശ്യം തന്നെയാണ്. വസ്തുബോധത്തില്നിന്നും സ്വരൂപബോധത്തിലേക്ക് എത്തുന്നതോടെ ഭോഗം ഇല്ലാതാവുകയും അപവര്ഗ്ഗത്തിന് (മോക്ഷം) കാരണമായിതീരുകയും ചെയ്യുന്നു. ഇത് സാധ്യമാകുന്നത് ദശേന്ദ്രിയങ്ങളുടെയും, അന്തഃകരണങ്ങളുടെയും നിയന്ത്രണത്തിലൂടെയുമാണ്. അഷ്ടാംഗ യോഗം ഇതിനുള്ള പദ്ധതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: