നമ്മുടെ ധര്‍മ്മം നമ്മുടെ രാഷ്ട്രത്തിന്റെ ആത്മാവാണ്. ധര്മ്മത്തെക്കൂടാതെയുള്ള രാഷ്ട്രജീവിതത്തിന് ഒരര്‍ത്ഥവുമില്ല. ഭാരതീയ രാഷ്ട്രം കാശ്മീരം മുതല്‍ കന്യാകുമാരിവരെ വ്യാപിച്ചുകിടക്കുന്ന ഒരു ഭൂഖണ്ഡത്തെക്കൊണ്ടോ കോടാനുകോടി മനുഷ്യരെക്കൊണ്ടോ ഉണ്ടാകാന്‍ സാധ്യമല്ല.
ജനകോടികളുടെ പരസ്പരം ഇണക്കി നിര്‍ത്തുന്നതിനും, അവരെ ഈ ഭൂമിയുമായി ബന്ധിച്ചുനിര്ത്തുന്നതിനും കഴിവുള്ള ഒരു ചരടുകൂടി ആവശ്യമുണ്ട്. ആ ചരടാണ് നമ്മുടെ ധര്‍മ്മം. ധര്‍മ്മത്തിന്റെ അഭാവത്തില്‍ ഭാരതീയ ജീവിതത്തിന്റെ ചൈതന്യം തന്നെ നഷ്ടപ്പെട്ടുപോകും. അതിന്റെ പ്രേരകശക്തി ഇല്ലാതായിത്തീരും.
നമ്മുടെ ധാര്മ്മികവൈശിഷ്ട്യം ഒന്നുകൊണ്ടുമാത്രമാണ് ലോകത്തില്‍ വിഭിന്നസമൂഹങ്ങളുടെ കൂട്ടത്തില്‍ രാഷ്ട്രം എന്ന നിലയില്‍ നില്ക്കാന് നാമും പ്രാപ്തരാകുന്നത്. ധര്‍മ്മത്തിന്റെ അളവുകോലുകൊണ്ടാണ് നാം എല്ലാവരേയും അളന്നിട്ടുള്ളത്. ധര്‍മത്തിന്റെ ചാണയില്‍ ഉരച്ചുനോക്കിയിട്ടാണ് നാം നന്മതിന്മകളെ തിരിച്ചറിഞ്ഞിട്ടുള്ളത്.
നാം ആരെയെങ്കിലും മഹാപുരുഷനെന്ന നിലയില്‍ ആദരിച്ചിട്ടുണ്ട്. എങ്കില്‍ അത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഓരോ അടിവെപ്പിലും ധാര്‍മ്മികത്വം കണ്ടെത്തിയതുകൊണ്ടാണ്. രാമന് നമ്മുടെ ആരാദ്ധ്യദേവനായി നിലകൊള്ളുന്നു.
രാവണന് എന്നും നമ്മുടെ വെറുപ്പിന് പാത്രമായിരിക്കുന്നു. കാരണം? രാമന് ധര്‍മ്മസംരക്ഷകനായിരുന്നു എന്നതുതന്നെ. രാവണന് ധര്‍മ്മത്തെ നശിപ്പിക്കാനാണ് ഇറങ്ങിപ്പുറപ്പെട്ടത്. യുധിഷ്ഠിരനും ദുര്യോധനനും സഹോദരന്മാരായിരുന്നു. രണ്ടുപേരും ഭരിക്കാനാഗ്രഹിച്ചു.
ഒരാളിനോട് നമുക്ക് ഭക്തിയും താല്പര്യവുമുണ്ട്; മറ്റേ ആളിനോട് വെറുപ്പും.
കേവലം ധര്‍മ്മത്തിന്റെ ഭാവംകൊണ്ടോ അഭാവംകൊണ്ടോ ഒരേ ആള് തന്നെ ഒരിടത്ത് ചീത്തയായും മറ്റൊരിടത്ത് നല്ലതായും വിചാരിക്കപ്പെടുന്നു.
ഇതുകൊണ്ടാണ് രാജ്യദ്രോഹിയായ വിഭീഷണന് പരമവൈഷ്ണവനായിത്തീര്ന്നതും, സൂചി കുത്താനുള്ളത്ര ഭൂമിപോലും കൊടുക്കില്ലെന്ന് പറഞ്ഞ ദുര്യോധനന് വിഷ്ണു ദ്രോഹിയായി ഗണിക്കപ്പെട്ടതും. രാജഭക്തിയെ നാം മാനിച്ചെങ്കില്‍ കൂടി ധര്‍മ്മത്തെ സംരക്ഷിക്കാന്‍ വേണ്ടിത്തന്നെയാണ് ഋഷികള്‍ വേനരാജാവിനെ സ്ഥാനഭ്രഷ്ടനാക്കിത്തീര്ത്തത്.
ധര്മത്തിനുവേണ്ടിതന്നെയാണ് ശ്രമണകുമാരന് തന്റെ മാതാപിതാക്കന്മാരെ തോളിലേന്തി ചുറ്റിക്കറങ്ങിയത്. ധര്മത്തിന് വേണ്ടിത്തന്നെയാണ് പ്രഹ്ലാദന് പിതാവായ ഹിരണ്യകശിപുവിനെ എതിര്‍ത്തത്.
രാമന് ഏകപത്നീവ്രതം അനേകവിവാഹങ്ങളിലേര്പ്പെട്ട് ആ ധര്‍മ്മത്തെത്തന്നെ പരിപാലിച്ചു. നമ്മുടെ ചരിത്രത്തില്‍ ഈ തരത്തില്‍പ്പെട്ട വൈരുദ്ധ്യങ്ങല്ക്ക് അനേകം ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. കേവലം ധര്‍മത്തിന്റെ ഭാവന ഉള്‍ക്കൊണ്ടുകൊണ്ട് മാത്രമേ അവയെ വിശദീകരിക്കാന്‍ സാധ്യമാകൂ.
രാജനീതിയും ധാര്മ്മികവൃത്തിയും
നാം നമ്മുടെ ജീവിതത്തില്‍ ധര്മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുതന്നെ ഓരോ കാര്യവും ചെയ്യുന്നു. നാം എഴുന്നേല്‍ക്കുന്നതിലും ഇരിക്കുന്നതിലും ഉണ്ണുന്നതിലും ഉറങ്ങുന്നതിലുമെല്ലാം ധര്‍മ്മബോധമുണ്ട്. അതുകൊണ്ടാണ് സ്മൃതിഗ്രന്ഥങ്ങളില്‍ അവയെ സംബന്ധിക്കുന്ന എല്ലാ ധര്മ്മഗ്രന്ഥങ്ങളെന്നുതന്നെ വിചാരിക്കുന്നത്.
നമ്മുടെ സാഹിത്യം ലോകനന്മയ്ക്ക് വേണ്ടിയുള്ള ധാര്‍മ്മികഭാവനയില്‍ നിന്നുതന്നെയാണ് പ്രചോദനം നേടിയിട്ടുള്ളത്. കവി ‘സ്വാന്തസ്സുഖായ’ കാവ്യരചന നടത്തിക്കൊണ്ടും ആത്മാസാക്ഷാത്കാരത്തിന്റെ അനുഭൂതിയിലുള്ള സുഖമനുഭവിച്ചുകൊണ്ടും ധാര്മ്മികമനോവൃത്തിയുടെ ഏറ്റവും ഉദാത്തമായ അവസ്ഥയെ പ്രാപിക്കുന്നു.
ഓരോ പദത്തിലും രാഷ്ട്രമാതാവിന്റെ ആഹ്വാനവും ധാര്‍മ്മിക ഭാവനയുടെ പരിപൂര്ണതയുമില്ലാത്ത കാവ്യം എഴുതിയിട്ടുള്ള ഒരു കവിയെങ്കിലും ഭാരതത്തിലുണ്ടായിട്ടുണ്ടോ? ഇല്ല. നമ്മുടെ വാത്മീകിയും വ്യാസനും കാളിദാസനും തുളസിയും സൂര്‍ദാസും ജ്ഞാനദേവും സമര്‍ത്ഥ രാമദാസനും ചൈതന്യമഹാപ്രഭുവും എല്ലാവരും കവികളായിരുന്നു.
അതോടൊരുമിച്ച് ഭക്തന്മാരും ഋഷികളും കൂടിയായിരുന്നു. നമ്മുടെ ധര്‍മ്മത്തെ തങ്ങളുടെ ആചരണങ്ങളില്‍ പ്രാവര്‍ത്തികമാക്കിയ ആദര്ശമഹാപുരുഷന്മാരായിരുന്നു അവര്‍. അതുകൊണ്ടാണ് അവരുടെ സ്വരം രാഷ്ട്രത്തിന്റെ സ്വരമായിത്തീര്ന്നത്.
അവരുടെ വാണിയാണ് യുഗയുഗങ്ങളായി രാഷ്ട്രത്തെ നയിച്ചിട്ടുള്ളത്. രാജ്യനീതിജ്ഞരായ നമ്മുടെ ആചാര്യന്മാരും രാജനീതിയില്‍ ധര്മ്മത്തിന് അടിസ്ഥാനം നല്‍കിയിട്ടുണ്ട്. ശുക്രാചാര്യനും ചാണക്യനും ധര്മ്മവിഹീനമായ രാജനീതിയെ പോഷിപ്പിക്കുന്നവരായിരുന്നില്ല.
ധര്‍മ്മത്തെ കൂടാതെ രാജനീതിക്ക് ഒരര്‍ത്ഥവുമില്ല. നമ്മുടെ സമ്രാട്ടുകള്‍ അശ്വമേധം നടത്തിയത്, അത് ധര്‍മ്മമെന്ന് വിചാരിച്ചാണോ അതോ രാജനീതിയെന്ന് വിചാരിച്ചാണോ? മഹാറാണാ പ്രതാപന് അക്ബറുമായി നടത്തിയ യുദ്ധം രാജനീതിയുടെ വകുപ്പില്‍പ്പെടുമോ, ധര്‍മ്മനീതിയുടെ വകുപ്പില്‍പ്പെടുമോ? ശിവജിയും ഗുരുഗോവിന്ദസിംഹനും രാജനൈതിക നേതാക്കന്മാരായിരുന്നോ അതോ ധാര്‍മ്മിക നേതാക്കന്മാരായിരുന്നോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: