ചേര്‍പ്പ്: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായ പെരുവനം പൂരം ഇന്ന് ആഘോഷിക്കും. മഹാദേവക്ഷേത്രത്തില്‍ പണ്ട് നടന്നിരുന്ന ഉത്സവത്തിന്റെ വലിയ വിളക്കായിരുന്ന പൂയം നാളിലാണ് പെരുവനം പൂരം. കേരളത്തിലെ കൊമ്പനാനകള്‍, നെറ്റിപ്പട്ടം, കോലം, കുട, ആലവട്ടം, വെഞ്ചാമരംധ ചെണ്ട, കൊമ്പ്, കുഴല്‍, താളം എന്നീ വാദ്യങ്ങളുടേയും യോഗ്യത നിര്‍ണയിച്ചിരുന്നത് പെരുവനം പ്രവേശനം ലഭിച്ചിട്ടുണ്ടോ എന്നതിനെ ആസ്പദമാക്കിയായിരുന്നു.
ഗ്രാമക്ഷേത്രം നിലകൊള്ളുന്ന പെരുവനത്തേക്ക് ആദ്യകാലങ്ങളില്‍ നടന്നിരുന്ന 28 ദിവസത്തെ ഉത്സവത്തിന്റെ വലിയവിളക്കായിരുന്ന പൂയ്യത്തിന്നാള്, ഭക്തജനങ്ങളുടേയും നാഗസ്വരത്തിന്റെയും അകമ്പടിയോടെ വൈകുന്നേരം 4 മണിക്ക് ശാസ്താവ് സര്‍വ്വാഭരണവിഭൂഷിതനായി, പ്രൗഢഗാംഭീര്യത്തോടെ എഴുന്നളളുന്നു. ആറുമണിയോടുകൂടി പെരുവനം മഹാദേവക്ഷേത്രത്തിന്റെ തെക്കേനടയില്‍ തലയെടുപ്പുള്ള 7 ഗജവീരന്മാരുടെ അകമ്പടിയോടെ അണിനിരക്കുന്നു.
പഞ്ചാരിമേളത്തിന്റെ ഈറ്റില്ലമായ പെരുവനം നടവഴിയില്‍ പാണ്ടിമേളത്തോടെയാണ് ശാസ്താവിന്റെ എഴുന്നള്ളത്ത്. മേളവിദഗ്ദ്ധരുടെ കൈവിരലുകളിലൂടെ അണമുറിയാതുയരുന്ന ഈ ഇറക്കപ്പാണ്ടി കാണികളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള് അവാച്യമായ ഒരു അനുഭൂതി ഉളവാകുന്നു. 150ല്‍പരം കലാകാരന്മാര് ഏകമനസ്സായി ഒരുക്കുന്ന താരതമ്യവിധേയമല്ലാത്ത ഈ പാണ്ടിമേളം ആസ്വദിക്കുവാന്‍ കേരളത്തിന്റെ നാനാഭാഗത്തുനിന്നും ആസ്വാദകര്‍ പെരുവനത്തേക്കൊഴുകുന്നു. മേളം കഴിഞ്ഞാല്‍ തൃപുടയോടുകൂടി കിഴക്ക് തൊടുകുളത്തിനു സമീപം എത്തുന്ന ആറാട്ടുപുഴ ശാസ്താവ്, ചാത്തക്കുടം ശാസ്താവിന്റെ പൂരം കഴിഞ്ഞാല്‍ കല്ലേലി, മേടംകുളം എന്നീ ശാസ്താക്കന്മാരോടൊപ്പം പെരുവനം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുകയായി. കിഴക്കേഗോപുരം വരെ പഞ്ചാരിമേളം ക്ഷേത്രത്തിനകത്തുകടന്നാല് മുറിയടന്ത – തെക്കെഗോപുര നടയില്‍ത്തന്നെ അവസാനിക്കുന്നു. ആറാട്ടുപുഴ ശാസ്താവ് തന്ത്രി ഇല്ലത്തേക്കും മറ്റുദേവന്മാര്‍ ക്ഷേത്രപ്രദക്ഷിണത്തിനും യാത്രയാവുന്നു. പിറ്റേന്ന് പെരുവനത്ത് ചേര്‍പ്പ് ഭഗവതിയോട് ഉപചാരത്തിനുശേഷം മടങ്ങുമ്പോള്‍ ഊരകം ക്ഷേത്രത്തില്‍ ഇറക്കിയെഴുന്നള്ളിപ്പ്, ഉപചാരം ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന നിറപറകള്‍ സ്വീകരിച്ച് ഏകദേശം പതിനൊന്നര മണിയോടെ ആറാട്ടുപുഴ ക്ഷേത്രത്തില്‍ തിരിച്ചെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: