കോഴഞ്ചേരി: വിമാനത്താവള പദ്ധതിയ്ക്കായി ഏറ്റെടുത്ത ആറന്മുള പുഞ്ചയില്‍ നൂറുമേനി വിളവെടുത്ത് കര്‍ഷക കൂട്ടായ്മയുടെ വിജയം. ആറന്മുള പുഞ്ചയിലെ തൂമ്പടി ഭാഗത്ത് വിത്തിറക്കിയ 21 ഏക്കറിലെ വിളവെടുപ്പിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആറന്മുള പുഞ്ച സ്പെഷ്യല്‍ കൃഷി ഓഫീസര്‍ ജെ. സജീവ് ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു. ഇരുപത് വര്‍ഷത്തിലേറെയായി തരിശുകിടന്ന് കൃഷി അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്നുമാണ് വീണ്ടും വിളവെടുപ്പ് സാധ്യമായത്. നെല്‍കൃഷിക്കായി വിദഗ്ദ്ധരായ കര്‍ഷകതൊഴിലാളികളെ കുട്ടനാട് കാവാലത്തുനിന്നും എത്തിച്ചാണ് കൃഷി പൂര്‍ത്തീകരിച്ചത്. കൃഷി വകുപ്പിന്റെ ഉമ എന്ന വിത്ത് വിതച്ച പാടത്ത് കൊയ്തെടുക്കാന്‍ കഴിഞ്ഞത് നാനൂറ് ക്വിന്റല്‍ നെല്ലാണ്. വെച്ചൂറിലെ ഓയില്‍ പാം ഇന്ത്യയുടെ വിദഗ്ദ്ധര്‍ നാളെ പാടത്തെത്തി നെല്ലിന്റെ അളവും ഗുണനിലവാരവും പരിശോധിച്ച ശേഷം മില്ലിലേക്ക് കൊണ്ടുപോകും.
ഒരാഴ്ചക്കുള്ളില്‍ ആറന്മുള അരിയെന്ന ബ്രാന്റില്‍ വിപണനം സാധ്യമാക്കാനുള്ള പ്രവര്‍ത്തനമാണ് കൃഷി വകുപ്പ് നടത്തുന്നത്. വിളവെടുപ്പിന് ശേഷം വൈക്കോല്‍ ആറന്മുളയിലെ ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഷൈല ജോസഫ്, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, ഗ്രാമപഞ്ചായത്തംഗം ആര്. ഗീതാകൃഷ്ണന്‍, ബിജെപി ജില്ലാ സെക്രട്ടറി പ്രദീപ് അയിരൂര്‍, പൈതൃക ഗ്രാമകര്മ്മ സമിതി പ്രസിഡന്റ് പി. ഇന്ദുചൂഢന്, കെ.കെ. റോയിസണ്‍, റോയി ജോര്‍ജ്ജ്, അജിത് കുറുന്താര്‍, പി.പി.ചന്ദ്രശേഖരന് നായര്‍, ശശിധരന് നായര്‍ പഞ്ചവടി, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: