പത്തനംതിട്ട: കോന്നിയില്‍ ആഴ്ചകള്‍ നീണ്ട സമരത്തിനൊടുവില്‍ അടച്ചു പൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യചില്ലറ വില്‍പ്പനശാല വീണ്ടും തുറന്നു.
ചൈനാമുക്ക് ളാക്കൂര്‍ റോഡില്‍ മാങ്കുളം മുക്കിലാണ് ഇന്നലെ രാവിലെ മദ്യഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. പോലീസ് ബന്തവസോടെയാണ് ഇതു പുനരാരംഭിച്ചത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാല മാങ്കുളം മുക്കിലെ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞ മാസം ശ്രമം നടന്നിരുന്നു. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് അടച്ചു പൂട്ടി. തുടര്‍ന്ന് സമരസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ മടക്കമുള്ള പ്രക്ഷോഭം ആഴ്ചകള്‍ നീണ്ടുനിന്നു. ഇതിനിടെ വിവിധ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം സ്ത്രീകളടക്കം 30 ഓളം ആളുകളുടെ പേരില്‍ പോലീസ് കേസെടുത്തു.
കോന്നിഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം 7 പേര് റിമാന്‍ഡില്‍ ആകുകയും ചെയ്തു. ഇവിടെ മദ്യഷോപ്പ് തുറക്കില്ലെന്ന് ബിവറേജസ് കോര്പ്പറേഷന് എംഡി അടൂര്‍ പ്രകാശ് എംഎല്‍എയക്ക് ഉറപ്പും നല്‍കിയിരുന്നു. ഇതേ തുടന്ന് സമരപരിപാടികള്‍ അവസാനിപ്പിച്ചു. പിന്നീട് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ വീണ്ടും ഷോപ്പ് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നീക്കം എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടന്ന് പരാജയപ്പെട്ടു. ചൈനാ മുക്കിലെ ഗുരുമന്ദിരത്തിനു സമീപം പ്രവര്‍ത്തിക്കുന്നതിലായിരുന്നു എതിര്‍പ്പ്.
ജില്ലയില്‍ മിക്കയിടത്തും മദ്യശാലകള്‍ സ്ഥാപിക്കുന്നതിനെതിരെ സമരം ശക്തമാകുന്നതിനിടെ ഇന്നലെ രാവിലെ മാങ്കുളത്തെ അടച്ചു പൂട്ടിയ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പ്രതിഷേധവുമായി സ്ത്രീകള്‍ എത്തിയെങ്കിലും ഇവരെ പോലീസ് നിയന്ത്രിച്ചു. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അറസ്റ്റു ചെയ്യുമെന്നു കോന്നി സിഐ മുന്നറിയിപ്പു നല്കി. സമര സമിതി ഭാരവാഹികളടക്കം നേരത്തേ കേസില്‍ പ്രതികളായതിനാല്‍ പ്രതിഷേധവും ദുര്‍ബലമായി.
ഷോപ്പ് തുറന്നതറിഞ്ഞ് എത്തിയവര്‍ പോലീസ് കാവലില്‍ തടസമില്ലാതെ മദ്യവും വാങ്ങി മടങ്ങി. ഇപ്പോള്‍ മദ്യവില്‍പ്പനയ്ക്കായി ഒരു കൗണ്ടര്‍ മാത്രമാണുള്ളത്. കൂടുതല്‍ കൗണ്ടറുകള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കാനാണ് ബിവറേജസ് കോര്‍പ്പറേഷന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: