കണ്ണൂര്‍: ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിശ്രുത വിഹായസ്സിലേക്ക് ആസ്വാദകരെ നയിച്ച കിഷോരി അമോന്‍കര്‍ ഓര്‍മ്മയായി. ഭാവതീവ്രമായ ആലാപന വൈശഷ്ട്യത്തിലൂടെ ഒരു തീര്‍ത്ഥാടനത്തിലെന്നപോലെ, ആസ്വാദകരെ അനുഭൂതിയുടെ വൈകാരിക ലോകങ്ങളെ അനുഭവിപ്പിക്കുന്നതിന് കിഷോരി അമോന്‍കറിന്റെ ശ്രുതിശുദ്ധമായ സംഗീതത്തിന് സാധിച്ചുവെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന് നായര്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു. പാരമ്പര്യ പ്രശസ്തിയാര്‍ന്ന ജയ്പ്പൂര്‍ ഖരാനയുടെ ജീവാത്മാവും പരാമാത്മാവുമായിരുന്നു കിഷോരി. അമ്മ മുഗുഭായി കുര്ക്കികറില് നിന്നും ആരംഭിച്ച ഏഴ് പതിറ്റാണ്ട് പിന്നിട്ട സംഗീതസപര്യയ്ക്കാണ് തിരശ്ശീല വീണിരിക്കുന്നത്. പണ്ഡിറ്റ് ഭീം സെന്‍ ജോഷിയും, കുമാര്‍ ഗന്ധര്വ്വയെയും പോലുളള മഹാരഥന്മാര്ക്കൊപ്പം പാടി ഉത്തരേന്ത്യന്‍ സംഗീതത്തിന്റെ യശസ്സ് ലോകത്താകമാനം പടര്‍ത്തിയ സ്ത്രീശബ്ദമായിരുന്നു കിഷോരി അമോന്കറിന്റേത്. നൈസര്‍ഗ്ഗിക പ്രതിഭയിലൂടെയും കഠിനമായ തപശ്ചര്യയിലൂടെയും ഒരു ജീവിതം സംഗീതത്തിനായി സമര്‍പ്പിച്ച കിഷോരിയുടെ കലാജീവിതം സമാനതകളില്ലാത്തതായിരുന്നുവെന്നും അക്കാദമി സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: