ചേര്‍പ്പ്: കരുവന്നൂരില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഗുണ്ടാസംഘം ഉടമയായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. അക്രമികള്‍ ഹോട്ടലും അടിച്ചുതകര്‍ത്തു. ഗുരുതരമായ പരിക്കുകളോടെ ചെറിയപാലം ഹോട്ടല്‍ റങ്കിന്റെ ഉടമയും കരിപ്പാക്കുളം ഫസലുവിന്റെ മകനുമായ ഷൗക്കത്തിനെയാണ്(26) ആക്രമിച്ചത്. നിരവധി ഗുണ്ടാ ആക്രമണ കേസിലെ പ്രതികളായ കേറമ്പത്ത് വേലായുധന് മകന് സഖീഷ്, കുഞ്ഞാലിപറമ്പില് ആലി മകന് സിദ്ധീക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആദ്യം കോര്പറേഷന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ഷൗക്കത്തിനെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ്.
ഹോട്ടലില്‍ ഉണ്ടായിരുന്ന സ്ത്രീകളടക്കം നിരവധി പേര് ഭയന്ന് പുറത്തേക്കോടി. സിപിഎം പാര്‍ട്ടി അംഗംകൂടിയായ സഖീഷിന്റെ നേതൃത്വത്തില്‍ കാലങ്ങളായി ഈ പരിസരത്ത് അതിക്രമങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഗ്രാമപഞ്ചായത്തംഗത്തിന്റെ വീട്ടിലെ ഫാം ഹൗസ് കത്തിച്ച കേസില്‍ 54 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയാണ് ഇന്നലെ ഹോട്ടല്‍ തകര്‍ത്ത് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയ സഖീഷും സിദ്ധീക്കും പൊറോട്ടയും ഇറച്ചിയും ചോദിച്ചു. ഇവ എത്തിച്ചുകൊടുത്ത ഇതര സംസ്ഥാനക്കാരനായ ഹോട്ടല്‍ ജീവനക്കാരനോട് സാമ്പാറും തരണമെന്ന് പറഞ്ഞു. ജിവനക്കാരന് ഉടമയോട് എന്തോ ചോദിക്കുന്നത് കണ്ടതോടെ സാമ്പാര്‍ തരണമെങ്കില്‍ മുതലാളിയോട് ചോദിക്കണമോടാ എന്ന് ചോദിക്കുകയും അടിക്കുകയും ചെയ്തു. ക്യാഷ് കൗണ്ടറില്‍ ഓടിയെത്തിയ ഷൗക്കത്തിന്റെ തലയില്‍ സോഡ കുപ്പികൊണ്ട് അടിച്ചു. രക്തം വാര്‍ന്ന് നിലവിളിച്ചതോടെ കടയിലുണ്ടായിരുന്നവരും ബഹളം കൂട്ടി. നാട്ടുകാര്‍ ഓടികൂടിയാണ് ഷൗക്കത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
എട്ടുമനയിലുള്ള കാരണയില്‍ മഠത്തിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസ് കത്തിച്ച കേസിലും കാട്ടൂര്‍ സഹകരണബാങ്കിന്റെ വാഹനം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലും അടക്കം നിരവധി കേസുകളിലും ഇവര്‍ പ്രതിയാണ്. ഇവരെ ഭയന്ന് പൊലീസില്‍ പരാതി പറയാന്‍ പോലും ഇരകള്‍ തയാറാകാത്ത കേസുകളും നിരവധിയാണ്. പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കുള്ള സ്വാധീനവും ജനങ്ങള്‍ക്കിടയില്‍ സംസാരമാണ്. ആക്രമണത്തെ തുടര്‍ന്ന് കരുവന്നൂരില്‍ വ്യാപാരികളുടെ നേതൃത്വത്തില്‍ കടയടച്ച് ഹര്‍ത്താലാചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: