രാമജന്മഭൂമി വിഷയം ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി അടുത്തിടെ നിര്‍ദ്ദേശിക്കുകയുണ്ടായി. ആവശ്യമെങ്കില്‍ താന്‍തന്നെ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ വ്യക്തമാക്കി. ഉന്നത നീതിപീഠത്തിന്റെ തുറന്ന മനസ്സോടെയുള്ള അഭിപ്രായപ്രകടനം പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തുള്‍പ്പെടെ നിറഞ്ഞുനില്ക്കുന്ന പ്രശ്നത്തിന് പരിഹാരം കാണുമെന്ന ശുഭപ്രതീക്ഷ രാജ്യത്തിന് പകര്‍ന്നു.
ഹിന്ദു സംഘടനകള്‍ ഒന്നാകെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തു. മുസ്ലിം സംഘടനകളില്‍ യോജിപ്പും വിയോജിപ്പും ദൃശ്യമായി. എന്നത്തെയും പോലെ ഇടതുപക്ഷം സുപ്രീംകോടതിക്കെതിരെ രംഗത്തെത്തി. കോടതി നിര്‍ദ്ദേശത്തിന്റെ അനന്തരഫലം എന്തായാലും പ്രശ്നപരിഹാര സാധ്യതകള്‍ തേടുന്നവര്‍ക്ക് ഇത് ഊര്‍ജ്ജമാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ അയോധ്യാ ഉത്ഖനനത്തില്‍ പങ്കെടുത്ത മലയാളി കെ.കെ.മുഹമ്മദ് പുതിയ സാഹചര്യത്തില്‍ ജന്മഭൂമിയുമായി സംസാരിക്കുന്നു. അയോധ്യയില്‍ ക്ഷേത്രം ഉണ്ടായിരുന്നതായി മുഹമ്മദ് അഭിപ്രായപ്പെട്ടിരുന്നു.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശം രാജ്യത്ത് വ്യാപകമായ ചര്‍ച്ചക്ക് ഇടയാക്കിയിട്ടുണ്ട്. കോടതിക്കുപുറത്ത് ചര്‍ച്ചചെയ്ത് വിഷയം പരിഹരിക്കണമെന്ന അഭിപ്രായത്തെ എങ്ങനെയാണ് കാണുന്നത്?
സുവര്‍ണ്ണാവസരമായാണ് ഇതിനെ കാണേണ്ടത്. സുപ്രീംകോടതി തന്നെ മുന്‍കയ്യെടുക്കാമെന്ന് പറഞ്ഞത് ആശാവഹമാണ്. മുസ്ലിങ്ങളും ഹിന്ദുക്കളും ചര്‍ച്ചകള്‍ക്കുള്ള സാധ്യത പ്രയോജനപ്പെടുത്തണം. ചര്‍ച്ചയിലൂടെ വിഷയം എന്നന്നേക്കുമായി പരിഹരിക്കാന്‍ സാധിക്കും.
ഭൂമിയുടെ ഉടമസ്ഥാവകാശമാണ് തര്‍ക്ക വിഷയമെന്നും കോടതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ചില സംഘടനകള്‍ നിലപാടെടുത്തിട്ടുണ്ട്?
രാജ്യത്തെ ഒന്നായി ഗ്രസിച്ച വിഷയമാണിത്. സ്വത്ത് തര്‍ക്കം മാത്രമായല്ല ഇതിനെ കാണേണ്ടത്. ഒരു ജനതയുടെ വിശ്വാസത്തിന്റെ പ്രശ്നമാണ്. നിങ്ങള്‍ക്ക് വിശ്വാസം ഉണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ല. ഈ രൂപത്തില്‍ ഇതിനെ കണ്ടില്ലെങ്കില്‍ ഒരിക്കലും പരിഹരിക്കാനാകില്ല.
എങ്ങനെയാണ് ഒത്തുതീര്പ്പുണ്ടാക്കാനാവുക?
മക്കയും മദീനയും മുസ്ലിങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണോ അത്രത്തോളം പ്രിയപ്പെട്ടതാണ് ഹിന്ദുക്കള്‍ക്ക് അയോധ്യ. സാധാരണ ഹിന്ദുവിന്റെ കാര്യമാണ് ഞാന്‍ പറഞ്ഞത്. മരംകോച്ചുന്ന തണുപ്പില്‍ നേരാംവണ്ണം വസ്ത്രങ്ങളില്ലാതെ, ചെരുപ്പില്ലാതെ ശ്രീരാമ ദര്‍ശനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ഭക്തര്‍ അയോധ്യയിലെത്തുന്നത് അവിടെയുള്ളപ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ വികാര വിചാരങ്ങള്‍ കണക്കിലെടുക്കണം.
രാമന്റെ ജന്മസ്ഥലമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന അയോധ്യക്ക് മുസ്ലിം വിശ്വാസവുമായോ പ്രവാചകനുമായോ ബന്ധമില്ല. അതിനാല്‍ അയോധ്യ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറാകണം. മുസ്ലിങ്ങള്‍ക്ക് പാക്കിസ്ഥാനെന്ന മതരാഷ്ട്രം നല്‍കിയാണ് ഇന്ത്യ സ്വതന്ത്രമായത്. ഹിന്ദുക്കള്‍ ഭൂരിപക്ഷമായതിനാലാണ് ഇന്ത്യ മതേതര രാജ്യമായത്. മുസ്ലിങ്ങള്‍ ഭൂരിപക്ഷമായിരുന്നെങ്കില്‍ ഒരിക്കലും ഇന്ത്യ മതേതര രാജ്യമാകുമായിരുന്നില്ല. ഈ പ്രായോഗിക യാഥാര്‍ത്ഥ്യം മുസ്ലിങ്ങള്‍ ഉള്‍ക്കൊള്ളണം.
ചില മുസ്ലിം സംഘടനകള്‍ക്ക് പുറമെ സുപ്രീംകോടതി നിര്‍ദ്ദേശത്തെ ഏറ്റവുമധികം എതിര്‍ത്തത് ഇടതുപക്ഷമാണ്. മതേതര കക്ഷികള്‍ എന്നവകാശപ്പെടുന്നവര്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്?
ഇടതുപക്ഷത്തിന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ അയോധ്യാ പ്രശ്നം നേരത്തെ അവസാനിക്കുമായിരുന്നു. ഇടതുചരിത്രകാരന്മാര് മുസ്ലിം വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു. മുസ്ലിങ്ങള്‍ ഒത്തുതീര്‍പ്പിന് ആഗ്രഹിച്ചപ്പോള്‍ രാമായണത്തിന്റെ ചരിത്രപരമായ വസ്തുത ചോദ്യംചെയ്ത് കുളംകലക്കുകയായിരുന്നു ഇടത് ചരിത്രകാരന്മാര് ചെയ്തത്. റൊമിലാ ഥാപ്പര്‍, എസ്. ഗോപാല്‍, ബിപിന്‍ ചന്ദ്ര, ഇര്ഫാന് ഹബീബ് തുടങ്ങിയവരാണ് ഇതിന് നേതൃത്വം നല്‍കിയത്. ഇത് മുസ്ലിങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി. നേരത്തെ ചെയ്ത തെറ്റില്‍ അവര്‍ ഇപ്പോഴും തൂങ്ങിപ്പിടിച്ച് നില്ക്കുന്നു. അതവരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. മുസ്ലിം ലീഗും ഒവൈസിയും നടത്താത്ത വികാര പ്രകടനമാണ് ഇടതുപക്ഷം പ്രകടിപ്പിക്കുന്നത്. പ്രശ്നം പരിഹരിക്കപ്പെടരുതെന്ന് വിശ്വസിക്കുന്ന ഏക വിഭാഗം ഇടതുപക്ഷമാണെന്ന് പറയേണ്ടി വരും. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്ന ഇടതുപക്ഷം ന്യൂനപക്ഷ വര്‍ഗ്ഗീയതയുമായി സന്ധിയിലാണ്. വോട്ടാണ് പ്രശ്നം.
മഥുരയും കാശിയും അയോധ്യ പോലെ കയ്യേറ്റത്തിന് ഇരയായിട്ടില്ലെ?
ചരിത്രത്തില്‍ ധാരാളം തെറ്റുകള്‍ വന്നിട്ടുണ്ട്. മുഗള്‍ ഭരണകാലത്ത് നിവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറാകണം. അതേ സമയം മറ്റൊരു പള്ളിയിലും അവകാശവാദമുന്നയിക്കില്ലെന്ന് ഹിന്ദുക്കളും തീരുമാനിക്കണം. ഇതാണ് രാജ്യത്തിന് നല്ലത്. എല്ലാം പുനര്‍നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സാധ്യമല്ല. എന്നാല്‍ രാമജന്മഭൂമി വ്യത്യസ്തമാണ്. മുസ്ലിം സമുദായത്തിന്റെ വികസനത്തിന് ഉതകുന്ന ആവശ്യങ്ങള്‍ നേടിയെടുത്ത് അയോധ്യ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: