കുന്നംകുളം: നഗരസഭ സെക്രട്ടറി സജികുമാറിന്റെ തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി അംഗങ്ങളും നഗരസഭയിലെ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും നഗരസഭ കവാടത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തി.
ഏപ്രില്‍ ഒന്ന് മുതലാണ് സജികുമാറിനെ കാണാതാവുന്നത്. ഒരു ഓപ്പറേഷനുവേണ്ടി മാര്‍ച്ച് 31 വരെ മെഡിക്കല്‍ അവധിയിലായിരുന്നു. ഏപ്രില്‍ ഒന്ന് ശനിയാഴ്ച തിരികെ ജോലിയില്‍ പ്രവേശിക്കാനായി എത്തിയപ്പോള്‍ നഗരസഭ ചെയര്‍പേഴ്സണും സൂപ്രണ്ടും ചേര്‍ന്ന് അവഹേളിക്കുകയും ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്.
ഇതില്‍ അതിയായ മനോവിഷമം ഉണ്ടായതായും ജോലിയില്‍ പ്രവേശിക്കാനാവാതെ മടങ്ങിയ സജികുമാര്‍ നഗരസഭ വാഹനം ഉപയോഗിക്കാതെയാണ് പുറത്തുപോയത്.
പിന്നീട് സെക്രട്ടറിയുടെ വീട്ടുകാരും ബന്ധുക്കളും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഫോണില്‍ ലഭിക്കാതെ ആയതോടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം നഗരസഭയില്‍ എത്തിയപ്പോഴാണ് സജികുമാറിന്റെ തിരോധാനം നഗരസഭയിലുള്ളവരും അറിയുന്നത്. ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ നഗരസഭ ചെയര്‍പേഴ്സണും സൂപ്രണ്ടും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചതാണ് സെക്രട്ടറിയുടെ തിരോധാനത്തിന് പിന്നിലെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
നഗരസഭയില്‍ നിന്നിറങ്ങിയ സജികുമാര്‍ നഗരസഭ ക്വാര്‍ട്ടേഴ്സിലോ തിരുവനന്തപുരത്തുള്ള വീട്ടിലോ ഇതുവരെ എത്തിയിട്ടില്ല. സെക്രട്ടറിയെ കാണാതായി നാല് ദിവസം പിന്നിട്ട സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് നഗരസഭ അന്വേഷണം നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്സനും കുന്നംകുളം ഡിവൈഎസ്പിക്കും പരാതി നല്കി.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജി ആലിക്കലിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരായ സുമ ഗംഗാധരന്, കെ കെ ആനന്ദന്, ഇന്ദിര ശശി, നിഷ ജയേഷ്, ബി ജെ പി കൗണ്‍സിലര്‍മാരായ കെ.കെ മുരളി, സജീഷ്, വിന്‍സന്റ് ജോസ്, സന്ധ്യ പ്രഭു, രേഷ്മ സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: