വിശാഖപട്ടണം: വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ പത്ത് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാകയാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്തിടെ ഉദ്ഘാടനം ചെയ്ത ഓക്സിജന്‍ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായതെന്ന് അധികൃതര്‍. മരിച്ചവരില്‍ ഓഫീസര്‍മാരും ഉള്‍പ്പെടും. ഓക്സിജന്‍ പ്ലാന്റ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നും റിപ്പോര്‍ട്ട്. അതേസമയം, സംഭവസ്ഥലം ജില്ലാ കളക്ടര്‍ ലാ അഗര്‍വാള്‍ സന്ദര്‍ശിച്ചു. ആശുപത്രിയില്‍ കഴിയുന്നവരുടെ പലരുടേയും നില ഗുരുതരമാണെന്നും ഭൂരിഭാഗം പേര്‍ക്കും 90 ശതമാനത്തിനുമുകളില്‍ പൊള്ളലേറ്റിട്ടുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അപകടത്തെക്കുറിച്ച് സ്റ്റീല്‍പ്ലാന്റ് മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല. സാങ്കേതിക പ്രശ്നമാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
രണ്ട് മാസത്തിനിടെ സ്റ്റീല്‍ പ്ലാന്റില്‍ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. മെയ് ഒന്നിന് ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് ജീവനക്കാര്‍ മരിച്ചിരുന്നു. മെയ് 22 ന് ഇവിടെ ഉണ്ടായ അപകടത്തില്‍ ഒരുകോടി രൂപ വിലവരുന്ന യന്ത്രസാമഗ്രികള്‍ കത്തി നശിച്ചു. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്ന് തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തി. സംഭവസ്ഥലം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: