പുതുക്കാട്: മണ്ണുത്തി- അങ്കമാലി ദേശീയപാതയില്‍ വേണ്ടത്ര മുന്‍കരുതലെടുക്കാതെ ദേശീയപാതയിലെ റോഡിന്റെ ഉപരിതലം പൊളിച്ചുമാറ്റി അറ്റക്കുറ്റപ്പണികള്‍ നടത്തുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ദേശീയപാതയിലെ ബലക്കുറവുള്ള ഭാഗങ്ങള്‍ കണ്ടെത്തി ഉപരിതലം പൊളിച്ചു നീക്കിയാണ് നവീകരണം നടത്തുന്നത്. ഇങ്ങനെ പല ഭാഗങ്ങളിലുമായി റോഡ് പൊളിച്ചിട്ടിരിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. ഇരുചക്രവാഹനങ്ങള്‍ക്ക് രാത്രി സമയത്ത് ഇത് ശ്രദ്ധയില്‍ പെടുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. രണ്ടാഴ്ചയോളമായി ഈ ദുരിതയാത്ര തുടരുന്നു. തലോര്‍ ജറുസലേം ധ്യാനകേന്ദ്രം മുതല്‍ പാലിയേക്കര ടോള്പ്ലാസവരെ റോഡ് പൂര്‍ണ്ണമായും ടാറിങ്ങ് ഇളക്കി മാറ്റിയ നിലയിലാണ്. ദേശീയപാതയില്‍ മരത്താക്കര, തലോര്‍, പാലിയേക്കര, ആമ്പല്ലൂര്‍, പുതുക്കാട് എന്നീ ഭാഗങ്ങളിലെല്ലാം അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് ടാറിങ്ങ് നീക്കംചെയ്യുന്നുണ്ട്.
റോഡില്‍ നീളത്തില്‍ ടാറിങ്ങ് അടര്ത്തിമാറ്റിയിരിക്കുന്നതിനു സമീപത്ത് മുന്നറിയിപ്പോ സൂചനകളോ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത ഈ ഭാഗങ്ങളില്‍ വാഹനം തെന്നി തുടങ്ങുമ്പോഴേ യാത്രികര്‍ അപകടം തിരിച്ചറിയൂ. പെട്ടെന്ന് റോഡ് പൊളിഞ്ഞത് കാണുന്ന വായനങ്ങള്‍ അവിചാരിതമായി വെട്ടിത്തിരിക്കുന്നതും അപകടത്തിനിടയാക്കുന്നു. രാത്രിസമയങ്ങളില്‍ ഉയരുന്ന ശക്തമായ പൊടിപടലവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. അറുപത് കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന ഹൈവേ നവീകരണ ചുമതല ഡെല്‍ഹി അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.പി. അറോറ എന്ന സ്വകാര്യ കമ്പനിയെയാണ് ഏല്പിച്ചിരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് കരാര്‍. രണ്ടാഴ്ച കഴിയും മുന്‍പേ വ്യാപകമായ ആക്ഷേപമാണ് ഹൈവേ നവീകരണം സംബന്ധിച്ച് ഉയരുന്നത്. അടിയന്തിരമായി ദേശീയപാത നവീകരണം പൂര്‍ത്തിയാക്കണമെന്നും പണി നടക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഉറപ്പു വരുത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: