തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി ജിഷ്ണുപ്രാണോയുടെ മരണത്തിന് 90 നാള് തികയുമ്പോഴും ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. മാര്‍ച്ച് 20ന് ലക്കിടി കോളേജിലെ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തപ്പോള്‍ പറഞ്ഞിരുന്നത്, ജിഷ്ണു കേസില്‍ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നായിരുന്നു. കൃഷ്ണദാസിന്റെ അറസ്റ്റാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഡിജിപിയുടെ ഓഫീസിന് മുന്നില്‍ ഇന്ന് നിരാഹാരം തുടങ്ങാനിരിക്കെയാണ് തിരക്കിട്ട പോലീസ് നടപടി. ഹൈക്കോടതിയുടെ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റ് ചെയ്ത ശേഷം കൃഷ്ണദാസിനെ വിട്ടയക്കേണ്ടതായി വരും. പൊലീസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് തുടക്കംമുതല്‍ ഉയര്‍ന്ന ആക്ഷേപം സാധൂകരിക്കുന്നതാണ് ചൊവ്വാഴ്ചത്തെ പോലീസ് നടപടി.
കൊലക്കുറ്റം ചുമത്താനുള്ള തെളിവുകള്‍ പൊലീസിന്റെ കേസ് ഡയറികളിലോ, ഹാജരാക്കിയ റിപ്പോര്‍ട്ടുകളിലോ ഇല്ലെന്നാണ് ഹൈക്കോടതിയുടേയും വിലയിരുത്തല്‍. ഇതേ തുടര്‍ന്നായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പുരോഗതിയില്ലാതെ അന്വേഷണം അനിശ്ചിതത്വത്തില്‍ നില്‍ക്കേ, കഴിഞ്ഞ ദിവസം ജിഷ്ണുവിന്റെ മൊബൈല്‍ഫോണ്‍ സംഭാഷണവും, വാട്സ് അപ് സന്ദേശവും പുറത്തു വന്നിരുന്നുവെങ്കിലും ഇതിലും അന്വേഷണങ്ങളിലേക്ക് പോലീസ് കടന്നിട്ടില്ല. അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് തവണ ജിഷ്ണുവിന്റെ കുടുംബം സമരത്തിന് തയ്യാറായിരുന്നു. ആദ്യം പ്രതികളുടെ സ്വത്ത് കണ്ട് കെട്ടുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ബുധനാഴ്ച വീണ്ടും സമരത്തിനൊരുങ്ങുമ്പോഴാണ് മുന്‍കൂര്‍ ജാമ്യമുള്ള കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തുള്ള പോലീസിന്റെ നാടകം കളി. നടപടിക്കെതിരെ ജിഷ്ണുവിന്റെ ബന്ധുക്കള്‍ തന്നെ വിമര്‍ശമുന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: