കൊച്ചി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം നല്‍കിയിരുന്ന അപകടമരണ ധനസഹായ വിതരണം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സില്‍ അംഗമായ കുടുംബത്തിലെ നാഥനോ നാഥയോ അപകടത്തില്‍ മരിച്ചാല്‍ രണ്ടു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുന്നതായിരുന്നു പദ്ധതി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ നീക്കം മുപ്പത്തേഴു ലക്ഷത്തോളം പാവപ്പെട്ട കുടുംബങ്ങള്‍ക്കു തിരിച്ചടിയായി.
പണമില്ലെന്നു പറഞ്ഞാണ് സഹായം നിര്‍ത്തലാക്കിയത്. ആരോഗ്യ ഇന്‍ഷുറന്‍സ് ആരംഭിച്ച സമയത്ത് യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഈ ആനുകൂല്യം നല്കിത്തുടങ്ങിയത്. പിന്നീട് ആരോഗ്യ ഇന്‍ഷുറന്‍സ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചപ്പോള്‍ അന്നത്തെ യുഡിഫ് സര്‍ക്കാര്‍ അപകടമരണ ധനസഹായം പദ്ധതി ഏറ്റെടുത്തു.
എന്നാല്‍, ഈ പദ്ധതി അട്ടമറിക്കാനുള്ള നീക്കങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. 2016-17 വര്‍ഷത്തില്‍ അപകടത്തില്‍ മരിച്ച പദ്ധതി അംഗങ്ങളുടെ ബന്ധുക്കള്‍ക്ക് സാമ്പത്തിക വര്‍ഷം തീര്‍ന്നിട്ടും സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ല. ഇത്തവണയം ധനസഹായ വിതരണം തുടരേണ്ടതില്ലെന്നു തീരുമാനിച്ചതോടെ പദ്ധതി നിലയ്ക്കുമെന്നുറപ്പായി.
കോംപ്രഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഒഫ് കേരള(ചിയാക്)യ്ക്കാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല. അപകടമരണ ധനസഹായം നല്‍കേണ്ടവരുടെ ലിസ്റ്റും തുകയും ചിയാക് സര്‍ക്കാരിനു നല്കി. എന്നാല്‍, നിര്‍ദേശമൊന്നും വരാത്തതിനാല്‍ തുടര്‍ നീക്കങ്ങള്‍ നിര്‍ത്തിവച്ചു ചിയാക്.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്കരിച്ച് ഈ വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ജനോപകാര പ്രദമാക്കാന്‍ ശ്രമിക്കുമ്പോഴാണ് സംസ്ഥാനത്തിന്റെ ഈ നടപടി. മുന്‍വര്‍ഷങ്ങളില്‍ 30,000 രൂപയുടെ സൗജന്യ ചികിത്സയാണ് കേന്ദ്രം നല്‍കിയിരുന്നത്. പദ്ധതിയില്‍ അംഗമായ 60 വയസ് കഴിഞ്ഞ ഓരോരുത്തര്‍ക്കും ഈ വര്‍ഷം 30,000 രൂപ വീതമുള്ള അധിക ചികിത്സ കേന്ദ്രം ഉറപ്പാക്കി. ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കി ചികിത്സാ സഹായം ഒരു ലക്ഷമാക്കുന്നതിനും കേന്ദ്രം ശ്രമം നടത്തുമ്പോഴാണ് പദ്ധതിയെ തകര്‍ക്കാന്‍ സംസ്ഥാനം ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: