ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ശബരിമല തീര്‍ത്ഥാടകരെ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഇറക്കി വിട്ടെന്ന് പരാതി. സ്വകാര്യ ടാക്സിക്കാരുമായുള്ള ഒത്തുകളിയാണ് ഇതിന്റെ പിന്നിലെന്ന് ആക്ഷേപം. ഏഴ് തീര്‍ത്ഥാടകരെ ഇറക്കി വിട്ടെന്നാണ് പരാതിയില്‍ പറയുന്നത്. വടകര മണിയൂര്‍ പടിഞ്ഞാറേ മുറിയില്‍ പി.കെ. മുരളീധരന് (52) ആണ് ഇത് സംബന്ധിച്ച് കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.
ചെങ്ങന്നൂരിലെത്തിയ തീര്‍ത്ഥാടകര്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് കിടന്നിരുന്ന പമ്പ ബസ്സില്‍ കയറി. ബസ്സില്‍ 13 അയ്യപ്പഭക്തര്‍ ഉണ്ടായിരുന്നു. വണ്ടി ഏഴിന് പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചത്. ഇതിനിടെ കെഎസ്ആര്‍ടിസി ജീനവക്കാര് നോക്കി നില്‍ക്കേ സ്വകാര്യ ടാക്സിക്കാര്‍ വന്ന് തീര്‍ത്ഥാടകരോട് വില പേശുകയായിരുന്നു. ആളൊന്നിന് 100 രൂപ നല്കിയാല് പമ്പയിലെത്തിക്കാമെന്നായിരുന്നു ഇവര്‍ പറഞ്ഞത്.
ഇതനുസരിച്ച് ബസ്സിലുണ്ടായിരുന്ന ആറ് പേര് ഇവര്‍ക്കൊപ്പം പോയി. മറ്റ് ഏഴ് പേര് ബസ്സില്‍ ഇരുന്നു. എന്നാല്‍ ഏഴ് മണിയോടെ ജീവനക്കാര്‍ വന്ന് 7.30ന് ബസ് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും ആളില്ലാത്തതിനാല്‍ ബസ് പോകില്ലെന്ന് പിന്നീട് അറിയിച്ചു.
ഇതോടെ മറ്റുള്ളവര്‍ ഇറങ്ങി സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് പമ്പയിലേക്ക് പോയി. തുടര്‍ന്ന് ഇതുസംബന്ധിച്ച് മുരളീധരന് എടിഒയ്ക്ക് പരാതി നല്‍കുകയും പരാതി പുസ്തകത്തില്‍ എഴുതി നല്‍കുകയും ചെയ്തു.
ശബരിമല നടതുറക്കുന്ന സമയങ്ങളില്‍ ചെങ്ങന്നൂരില്‍ വന്‍ തീര്‍ത്ഥാടന തിരക്കാണ് അനുഭവപ്പെടുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം നിരവധി അയ്യപ്പ ഭക്തര്‍ എത്തുന്നുണ്ട്. എത്തുന്നവരില്‍ ഏറെയും ആശ്രയിക്കുന്നത് കെഎസ്ആര്‍ടിസിയെയാണ്. എന്നാല്‍ തിരക്കിന് അനുസരിച്ച് വേണ്ടത്ര ബസ് ലഭ്യമാക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാകുന്നില്ല.
ചിലസമയങ്ങളില്‍ മണിക്കൂറുകളോളം തീര്‍ത്ഥാടകര്‍ ബസ് കാത്തു നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. കെഎസ്ആര്‍ടിസിയുടെ ഇത്തരത്തിലുള്ള നിലപാട് സ്വകാര്യ ടാക്സിക്കാരെ സഹായിക്കാനാണെന്ന ആക്ഷേപം നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: