ന്യൂദല്‍ഹി: കശ്മീരില്‍ സംഘര്‍ഷം വ്യാപിപ്പിക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്ഐ വിഘടനവാദി നേതാക്കള്‍ക്ക് 800 കോടി രൂപ നല്‍കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സയ്യിദ് അലി ഷാ ഗീലാനി, ആസിയ അന്ത്രാബി തുടങ്ങിയ നേതാക്കള്‍ പണം വാങ്ങിയതായും നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം പണമൊഴുക്കില്‍ കുറവു വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കല്ലേറുകാരെ സംഘടിപ്പിക്കാനും സംഘര്‍ഷം വ്യാപിപ്പിക്കാനുമാണ് പണം ചെലവഴിച്ചത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനിയെ ജൂലൈയില്‍ സൈന്യം വധിച്ചിരുന്നു. തുടര്‍ന്ന് നാല് മാസത്തോളം താഴ്വരയില് സംഘര്‍ഷം പടര്‍ന്നു. നൂറോളം പേര് കൊല്ലപ്പെടുകയും ഇരുപതിനായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സമയത്താണ് വിഘടനവാദികള്‍ക്ക് പണം ലഭിച്ചത്.
സൈന്യത്തിനെതിരെ കല്ലും പെട്രോള്‍ ബോംബുകളുമായി ആള്‍ക്കൂട്ടം വ്യാപക ആക്രമണം നടത്തിയിരുന്നു. വാനി കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പാക്കിസ്ഥാന് പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. വധത്തിന് ശേഷം അനുകൂല സാഹചര്യമുണ്ടായപ്പോള്‍ ഇത് പ്രാവര്‍ത്തികമാക്കി. ഹവാലാ ഇടപാടുകള്‍ വഴിയാണ് പണമെത്തിച്ചത്. ഇന്ത്യാവിരുദ്ധ പ്രചാരണത്തിനും പണം ചെലവഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: