ന്യൂദല്‍ഹി: പ്രതിപക്ഷമടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മതിച്ചാല്‍ മാത്രമേ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകൂ എന്ന് സംസ്ഥാന വൈദ്യുതമന്ത്രി എം.എം മണി. സമവായമുണ്ടാക്കാന്‍ സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്നും മണി വ്യക്തമാക്കി.
കാസര്‍കോട് സോളാര്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് കേന്ദ്രഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ഇത്തവണ ലോഡ് ഷെഡിംഗ് ഉണ്ടാകില്ല.
കായംകുളം താപവൈദ്യുതി നിലയം നടത്തിക്കൊണ്ടുപോകണോയെന്നത് പരിശോധിക്കണമെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടെന്നും മന്ത്രി പ്രതികരിച്ചു.
അതിരപ്പള്ളി പദ്ധതി ഇടതുമുന്നണിയുടെ പൊതുമിനിമം പരിപാടിയിലില്ല. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം വേണമെങ്കില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്. അണക്കെട്ടുകളില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
70 ശതമാനം വൈദ്യുതി പുറത്തുനിന്ന് വാങ്ങി ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. 200 മെഗാവാട്ട് വൈദ്യുതി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പുതുതായി ടെണ്ടര്‍ വച്ച കാറ്റാടി നിലയങ്ങളില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതി നല്‍കാമെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ സംസ്ഥാനത്തിന് ഉറപ്പ് നല്കി.
200 മെഗാവാട്ടിന്റെ കാസര്‍കോട് സോളാര്‍ പാര്‍ക്കിന്റെ ഒന്നാംഘട്ടമായ 32 മെഗാവാട്ട് പൂര്‍ത്തിയായി. ഒന്നാംഘട്ട കമ്മീഷനിംഗിന് കേന്ദ്രഊര്‍ജ്ജമന്ത്രി എത്തുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ പ്രസരണ ശൃംഖലയുടെ നവീകരണത്തിന് പതിനായിരം കോടി രൂപയുടെ വലിയ പദ്ധതിക്കാണ് കെഎസ്ഇബി രൂപം നല്‍കിയിരിക്കുന്നതെന്നും എംഎം മണി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: