ഒറ്റപ്പാലം : 2006–ല്‍ തുടങ്ങിയ ജനമൈത്രി പദ്ധതി കടലാസിലൊതുങ്ങി. ഇത് ജനങ്ങള്‍തന്നെ മറന്ന സ്ഥിതിയാണ്. പോലീസുകാരാണ് പദ്ധതിക്ക് തുരങ്കംവച്ചതെന്നും പറയപ്പെടുന്നു്.
ജില്ലയില്‍ ആകെ 21 ജനമൈത്രി പോലീസ് സ്റ്റേഷനുകളാണുള്ളത്. പുതിയതായി രണ്ടെണ്ണം കൂടി തുടങ്ങാനും ഉത്തരവിറക്കിയിരുന്നു. ആരംഭദശയിലുണ്ടായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി നാഥനില്ലാക്കളരിയായി.
പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കുന്നതിനാണ് ജനമൈത്രി പോലീസ് പദ്ധതി വിഭാവനം ചെയ്തത്.
ജനമൈത്രി പദ്ധതി നിഷ്കര്‍ഷിക്കുന്ന മാതൃകയില്‍ കാര്യങ്ങള്‍ നടന്നിരുന്നെങ്കില്‍ കടമ്പഴിപ്പുറം ഇരട്ട കൊലപാതകവും വ്യാപകമോഷണങ്ങളും കുറ്റകൃത്യങ്ങളുമെല്ലാം ഒഴിവാക്കാമായിരുന്നു. രണ്ടു വനിതാ പോലീസും ഒരു എഎസ്ഐയും ഒരു കമ്യൂണിറ്റി റിസോഴ്സ് ഓഫീസറും ജനമൈത്രിയില്‍ നിര്‍ബന്ധമാണ്.
അഞ്ഞൂറുവീടുകള് ഉള്‍പ്പെടുന്ന പ്രാദേശികതലങ്ങളിലാണ് പരിശോധന നടത്തേണ്ടത്. ഓരോ ബീറ്റ് ഏരിയായുടെ പരിധിയും മൂന്നു ചതുരശ്ര കിലോമീറ്ററില്‍ കൂടരുത്. പ്രവര്‍ത്തനം വിലയിരുത്താന്‍ ജനസമിതി സുരക്ഷാസമിതിയും രൂപീകരിച്ചിരുന്നു.
എന്നാല്‍ ജനമൈത്രി ബീറ്റില്‍ ഉള്‍പ്പെടുത്തിയവരെ മറ്റു ജോലികള്‍ക്കായി നിയോഗിച്ചതാണ് പദ്ധതി പരാജയപ്പെടാന്‍ മുഖ്യകാരണം. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമാന്വേഷണം നടത്തുന്നതിനായി രൂപീകരിച്ച സീനിയര്‍ സിറ്റിസണ്‍ പദ്ധതിയും പരാജയപ്പെട്ട അവസ്ഥയിലാണ്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുറവും ഉത്സവസമയങ്ങളില്‍ ജനമൈത്രി പോലീസുകാരെ മറ്റു ജോലികള്‍ക്ക് നിയോഗിക്കുന്നതുമാണ് ഇതിനുകാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: