തിരുവനന്തപുരം: ശബ്ദ-അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന ഹോളോബ്ലോക്ക് ഫാക്ടറിക്ക് 2019 വരെ പ്രവര്‍ത്തനാനുമതി നല്കിയ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നടപടി അതിശയകരമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ ആവശ്യപ്പെട്ടു.
ശബ്ദ-അന്തരീക്ഷ മലിനീകരണങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ച ശേഷം പ്രവര്‍ത്തനാനുമതി നല്കിയാല് മതി. സ്വീകരിച്ച നടപടികള്‍ പോത്തന്‍കോട് പഞ്ചായത്ത് സെക്രട്ടറി ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം. പോത്തന്‍കോട് പ്രവര്‍ത്തിക്കുന്ന മദീന ഹോളോ ബ്രിക്സിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് ഉത്തരവിട്ടത്. കമ്മീഷന് ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. തോന്നയ്ക്കല്‍ സ്വദേശി അബ്ദുള്‍ ജബാര്‍ നടത്തുന്ന സ്ഥാപനത്തിന് 2016 വരെ പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെന്ന് ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രവര്‍ത്തനം നിയമവിധേയമായിട്ടാണെന്ന് പറയുന്നു. മലിനീകരണ നിയന്ത്രണബോര്‍ഡ് സമര്‍പ്പിച്ച വിശദീകരണത്തില്‍ 2019 വരെ സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെന്നും പൊടിശല്യം ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നുമുണ്ട്. രാത്രിയില്‍ യൂണിറ്റ് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രദേശവാസികള്‍ക്ക് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കമ്മീഷന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: