തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നേരെ പോലീസ് അതിക്രമം. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപി ഓഫീസിന് മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയോടും കുടുംബാംഗങ്ങളോടും പോലീസ് ക്രൂരമായാണ് പെരുമാറിയത്. ഇവരെ ബലം പ്രയോഗിച്ച് നീക്കാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ഏറെനേരം റോഡില്‍ കിടന്ന് പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാനിലേക്ക് കയറ്റിയത്. അറസ്റ്റ് ചെയ്തവരെ പിന്നീട് മ്യൂസിയം പോലീസ് സ്റ്റേഷഷനിലേക്ക് മാറ്റി. പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം പാടില്ല എന്ന് പോലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഡിജിപി ഓഫീസിന് മുന്നിലെ പൊതുജനങ്ങള്‍ക്ക് അനുവദിച്ച കസേരയില്‍ ഇരുന്ന് സമരം ചെയ്ത് ശാന്തമായി തിരിച്ചുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചുവെങ്കിലും പോലീസ് വഴങ്ങിയില്ല. മ്മയും അച്ഛനും പിന്നെ ജിഷ്ണുവിന്റെ സുഹൃത്തുക്കളും അടങ്ങുന്ന സംഘമാണ് സമരത്തിനായി എത്തിയിരുന്നത്.
പ്രതികളെ എല്ലാവരേയും അറസ്റ്റ് ചെയ്യുന്നതു വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും അമ്മ മഹിജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ മകന് മരിച്ച് ഇത്രയധികം ദിവസമായിട്ടും പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് സമരത്തിലേക്ക് നീങ്ങിയതെന്നും അച്ഛന് അശോകന് മാധ്യമങ്ങളോട് പറഞ്ഞു.
കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് നാടകമാണെന്നും ഇത്രകാലമായിട്ടും മറ്റ് പ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം അട്ടിമറിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവും കുടുംബം ഉന്നയിക്കുന്നുണ്ട്.
നീതിക്കായി ഇത്തരത്തില്‍ ഒരു സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയതില്‍ വിഷമമുണ്ട്. ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ സമരം ചെയ്യും. തന്റെ മകനെ സ്നേഹിക്കുന്ന എല്ലാവരും സമരത്തില്‍ പങ്കെടുക്കണമെന്നും മഹിജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: