കരുനാഗപ്പള്ളി: കേരളത്തിലെ ഏറെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നായ ഓച്ചിറ പരബ്രഹ്മക്ഷേത്രം രാഷ്ട്രീയപാര്‍ട്ടികളുടെ വിളയാട്ട’ഭൂമിയാക്കുന്നതിനെതിരെ ക്ഷേത്രവിശ്വാസികള്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു.
സിപിഎമ്മും കോണ്‍ഗ്രസും പരസ്യമായി കൈകോര്‍ത്താണ് ക്ഷേത്രഭരണം പിടിക്കാന്‍ കരുനീക്കം നടത്തുന്നത്. ഇരുകൂട്ടരും ഒറ്റപ്പാനലായാണ് മത്സരിക്കുന്നത്. ക്ഷേത്ര അക്കൗണ്ടിന്മേലുള്ള കോടിക്കണക്കിനുള്ള രൂപയില്‍ കണ്ണുവച്ചാണ് ഈ നീക്കമെന്ന ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നുകഴിഞ്ഞു. കെപിസിസി പ്രസിഡന്റ് ആയിരുന്ന വി.എം.സുധീരന് ഓച്ചിറ ക്ഷേത്രഭരണസമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് മുന്നണിക്ക് അനുകൂലമായി വോട്ടുചെയ്യണമെന്ന് പാര്‍ട്ടിയുടെ പ്രാദേശികനേതൃത്വത്തിന് വിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന സി.ആര്.മഹേഷിന്റെ ആവശ്യപ്രകാരം ആയിരുന്നു ഇത്. പൊതുസമിതിയിലേക്കും പ്രവര്ത്തകസമിതിയിലേക്കുമുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ തങ്ങള്‍ക്ക് വിജയം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അധികാരകേന്ദ്രങ്ങളിലേക്കുള്ള അടി തുടങ്ങിക്കഴിഞ്ഞു.
പരബ്രഹ്മക്ഷേത്രം, പരബ്രഹ്മആശുപത്രി, ബിഎസ്ഇ നഴ്സിങ് കോളേജ്, ജനറല്‍ നഴ്സിങ് കോളേജ് തുടങ്ങിയ അധികാരകേന്ദ്രങ്ങള്ക്കുവേണ്ടിയുള്ള ചര്‍ച്ചകളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.
മുന്‍കാല ഭരണസമിതിക്ക് അരനൂറ്റാണ്ടുകൊണ്ട് സ്വരൂപിക്കാന്‍ കഴിഞ്ഞത് പതിനാലരക്കോടി രൂപ മാത്രമാണ്. എന്നാല്‍ ഇപ്പോഴത്തെ ഭരണസമിതിയുടെ ആസ്തി അമ്പത്തിരണ്ടേകാല്‍ കോടി രൂപയാണെന്നും ഏഴു വര്‍ഷം കൊണ്ട് മുപ്പത്തിയെട്ടു കോടി ആസ്തിയുണ്ടെന്നും ഭരണസമിതി സെക്രട്ടറി വി.സദാശിവന് പറയുന്നു. ഇതിനുകഴിഞ്ഞത് ക്ഷേത്രത്തിലെ വരുമാനത്തില്‍ നടന്നുവന്നിരുന്ന എല്ലാ ചോര്‍ച്ചകളും അടയ്ക്കാന്‍ കഴിഞ്ഞതിനാലാണ്. വസ്തു സമ്പാദിക്കലും കോടികളുടെ വികസന പ്രവര്‍ത്തനങ്ങളും നടത്തിയതിനുശേഷവും ക്ഷേത്ര അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി ഇരുപത് കോടി രൂപ ഉണ്ട്. ഈ ആസ്തി അട്ടിമറിക്കാനും ക്ഷേത്രഭരണം പിടിച്ചെടുക്കാനുമാണ് ഇപ്പോഴത്തെ പരിശ്രമം. ക്ഷേത്രത്തില്‍ സിപിഎമ്മും, കോണ്‍ഗ്രസും ക്ഷേത്രഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് എന്ത് പ്രത്യയശാസ്ത്ര നീതീകരണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്ന ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി അശ്വനിദേവ് ആവശ്യപ്പെട്ടു.
ക്ഷേത്രവിശ്വാസികളുടെ നേര്‍ച്ചപ്പണവും സംഭാവനയും കൊള്ളയടിക്കുന്നതിനുവേണ്ടി രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന ശ്രമത്തെ ഹൈന്ദവസംഘടനകളുടെ ഐക്യവേദി യോജിച്ച പ്രക്ഷോഭത്തിലൂടെ പരാജയപ്പെടുത്തുമെന്ന് ഹൈന്ദവസംഘടനാ നേതാക്കളായ ആര്.മോഹനന്, ഓച്ചിറ രവികുമാര്‍, ഓമനക്കുട്ടന് തുടങ്ങിയവര്‍ അറിയിച്ചു. കാര്യനിര്വഹണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നും രക്ഷാധികാരി തെരഞ്ഞെടുപ്പ് 30നും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: