തിരുവനന്തപുരം: മകന്റെ മരണത്തില്‍ നുറുങ്ങുന്ന ഹൃദയവുമായി നീതി തേടി എത്തിയ അമ്മയെ പോലീസ് തല്ലിച്ചതച്ചു. നടുറോഡിലൂടെ വലിച്ചിഴച്ചു. നാഭിക്ക് ബൂട്ടിട്ട് ചവിട്ടി. പരസ്യമായി അവഹേളിച്ചു. അസഭ്യ വര്‍ഷം നടത്തി. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ അവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ, പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയാണ് പിണറായി വിജയന്റെ പോലീസിന്റെ മൃഗീയതക്ക് ഇരയായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ജിഷ്ണു മരിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാനെത്തിയതായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛന് അശോകനും. ഇവര്‍ക്കൊപ്പം അമ്മാവന്മാരായ ശ്രീജിത്ത്, മഹേഷ്, ഷൈജു എന്നിവരും ബന്ധുക്കളായ 14 പേരും, ജിഷ്ണുവിന്റെ രണ്ട് സഹപാഠികളും ഉണ്ടായിരുന്നു.
ഡിജിപി ഓഫീസിനു മുന്നില്‍ പോലീസ് ആക്രോശത്തോടെ ഇവര്‍ക്കു നേരെ പാഞ്ഞടുത്തു. ഇവിടെ സമരം പറ്റില്ലെന്നു പറഞ്ഞ് അവര്‍ കുടുംബത്തെ ശാരീരികമായി കൈകാര്യം ചെയ്തു.
രാവിലെ പത്തരയോടെയാണ് വഴുതയ്ക്കാട് നിന്ന് വെള്ളയമ്പലത്തെ പോലീസ് ആസ്ഥാനത്തേക്ക് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും സമരത്തിനായി നടന്നെത്തിയത്. ഇവരെ ഡിജിപി ഓഫീസില്‍ എത്തുന്നതിന് 100 മീറ്റര്‍ മുമ്പില്‍ വച്ച് കന്റോണ്‍മെന്റ് എസി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞു. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. അവര്‍ പ്രതിഷേധിച്ചതോടെ ഉന്തുംതള്ളുമുണ്ടായി. ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തിനെ കന്റോണ്‍മെന്റ് എസി കഴുത്തിന്കുത്തിപ്പിടിച്ച് വലിച്ചു. ശ്രീജിത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബോധരഹിതയായി നിലത്തുവീണ മഹിജയെ പൊലീസ് വയറ്റില്‍ ബൂട്ടിട്ട് ചവിട്ടി. റോഡിലൂടെ വലിച്ചിഴച്ചു. ഡിജിപി ചര്‍ച്ചയ്ക്ക് സമ്മതിച്ചിരുന്നെങ്കിലും അതിനുള്ള അവസരം പോലീസ് നല്‍കിയില്ല.
വാഹനത്തിനുള്ളില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങളോട് അസഭ്യവര്‍ഷം നടത്തി. മോശമായ പെരുമാറി. വാഹനത്തിനുള്ളില്‍വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ മഹിജയെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. നടുവിന് പരിക്കേറ്റ മഹിജയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കഴുത്തിന് പരിക്കേറ്റ ശ്രീജിത്തും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പോലീസ് നടപടി സംസ്ഥാനത്തിന് അപമാനമെന്ന് മഹിജയെ സന്ദര്‍ശിച്ചശേഷം ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. കെഎസ്യു പ്രവര്‍ത്തകര്‍ ഐജിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഡിജിപി ലോക്നാഥ് ബഹ്റ ആശുപത്രിയില്‍ എത്തിയതോടെ ബിജെപി, എബിവിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് പ്രകോപനപരമായി പെരുമാറി സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: