തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നേരെ പോലീസ് നടത്തിയ പെരുമാറ്റം ക്രൂരമായിപ്പോയെന്ന് ബിജെപി നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍. എസിപിയുടെയും മറ്റു പോലീസുകാരുടെയും ഭാഗത്തുനിന്ന് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണുണ്ടായത്.
ജിഷ്ണുവിന്റെ അമ്മയെ പോലീസ് വാഹനത്തില്‍ കയറ്റികൊണ്ടുപോകുന്നതിനിടയില് വളരെ മോശമായ രീതിയിലാണ് പോലീസ് പെരുമാറിയത്. കുറ്റവാളികളെ കൊണ്ടുപോകുന്നതുപോലെ പോലീസ് വാഹനത്തില്‍ കൊണ്ടുപോകുകയാണ് ചെയ്തത്. ഈ രീതിയില്‍ അവഹേളനപരമായി പെരുമാറുന്നത് അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല.
ഇടതുപക്ഷത്തിന്റെ കൂടെ നിന്നവരാണ് ജിഷ്ണുവിന്റെ കുടുംബം. അവര്‍ക്കാണ് ഡിജിപിയെ കാണാന്‍ അവസരം നല്‍കാതെ പോലീസ് ആക്രമണത്തിന് ഇരയാകേണ്ടിവന്നത്. പഴയ സഖാക്കള്‍ക്കുവേണ്ടിയല്ല, പുത്തന്‍ പണക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.
ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ നടപടികള്‍ നിര്‍ത്തിവെച്ച് അവരെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിജിപിയുടെ ഓഫീസിലേയ്ക്ക് ബിജെപി മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പ്രാണോയിയുടെ അമ്മയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ തിരക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: