കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലുള്‍പ്പടെ ദയനീയമായ പരാജയമേറ്റുവാങ്ങിയ കോണ്‍ഗ്രസ്സിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഡിസിസി സെക്രട്ടറി രാജിവെച്ചു. കോണ്‍ഗ്രസ്സ് ന്യൂനപക്ഷ സെല്‍ ചെയര്‍മാനായ ഡിസിസി സെക്രട്ടറി ഒ.വി.ജാഫറാണ് ഡിസിസി പ്രസിഡണ്ട് സതീശന് പാച്ചേനിക്ക് രാജിക്കത്ത് സമര്‍പിച്ചത്. ഡിസിസി സെക്രട്ടറി സ്ഥാനത്തോടൊപ്പം പാര്‍ട്ടി മെമ്പര്‍ഷിപ്പും രാജിവെച്ചെന്ന് ജാഫര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ്സ് ന്യൂനപക്ഷ ചെയര്‍മാനായതിന് ശേഷമാണ് പാര്‍ട്ടിയില്‍ തന്റെ കഷ്ടകാലം ആരംഭിച്ചതെന്ന് രാജിക്കത്തില്‍ പറയുന്നു. മുസ്ലീം മത ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ന്യൂനപക്ഷ സെല്ലിനെ തകര്‍ക്കാനും പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച മുസ്ലീങ്ങളെ അകറ്റാനും പലനേതാക്കളും ശ്രമിച്ചെങ്കിലും അതിനെ തടയാന്‍ ഡിസിസി പ്രസിഡണ്ടെന്ന നിലയില്‍ സതീശന് പാച്ചേനി തയ്യാറായില്ല. മുസ്ലീം കേന്ദ്രീകൃത പ്രദേശങ്ങളില്‍ പോലും ന്യൂനപക്ഷത്തില്‍പ്പെട്ടവര്‍ പാര്‍ട്ടി നേതൃത്വത്തില്‍ കടന്നുവരുന്നത് തടയപ്പെടുകയാണ്. എന്നാല്‍ ഇത്തരം സാഹചര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ചിലരുടെ ദുശ്ശാഠ്യത്തിന് വഴങ്ങി നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. പാര്‍ട്ടിയുടെ സ്വാധീന കേന്ദ്രങ്ങളില്‍പ്പോലും ഇന്ന് പാര്‍ട്ടി സംവിധാനമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. സതീശന് പാച്ചേനി ഡിസിസി പ്രസിഡണ്ടായതിന് ശേഷം ജാഫറിനെ എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തി നിഷ്ക്രിയനാക്കുകയായിരുന്നു. കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷങ്ങള്‍ കടുത്ത ആശങ്കയിലാണെന്ന് ജാഫര്‍ പറഞ്ഞു. സതീശന് പാച്ചേനി ഡിസിസി പ്രസിഡണ്ടായി സ്ഥാനമേറ്റെടുത്തതിന് ശേഷമാണ് കോണ്‍ഗ്രസ്സില്‍ ഇത്തരം സാഹചര്യമുടലെടുത്തത്. കോണ്‍ഗ്രസ്സില്‍ നടക്കുന്ന കാര്യങ്ങള്‍ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും യാതൊരുവിധ പ്രയോജനവുമുണ്ടായില്ല. കേന്ദ്ര-സംസ്ഥാനതലത്തില്‍ ശക്തമായ നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസ്സ് അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. കോണ്‍ഗ്രസ്സിലെ പ്രതിസന്ധിയെ ക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും തല്ക്കാലം മറ്റ് പാര്‍ട്ടികളിലേക്കില്ലെന്നും ജാഫര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: