വേനന്‍ നശിപ്പിച്ച പ്രകൃതിയിലെ ശൂന്യതയില്‍ നിന്നാണ് പൃഥുവിന് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്നത്. വരണ്ടുണങ്ങിയ ഭൂമിയും മെലിഞ്ഞുണങ്ങിയ ജനങ്ങളും. കള്ളന്മാരുടെയും കൊള്ളക്കാരുടെയും ആധിപത്യത്തില്‍ ജനങ്ങള്‍ പട്ടിണിയിലായിരുന്നു. ഇങ്ങനെയൊരു ഘട്ടത്തിലാണ് പൃഥു അധികാരമേറ്റത്.
ജനങ്ങളുടെ സര്‍വപ്രതീക്ഷയും ഭഗവത് അവതാരമായ പൃഥുവിലായിരുന്നു. അദ്ദേഹം അധികാരമേറ്റതറിഞ്ഞ ജനങ്ങള്‍ പൃഥുവിനെ സന്ദര്‍ശിച്ച് അവസ്ഥകള്‍ വിശദീകരിച്ചു.
”വയം രാജന് ജഠരേണാദിതപ്താ
യഥാഗ്നിനാ കോടരസ്ഥേന വൃക്ഷാഃ
ത്വാമദ്യ യാതാഃ ശരണം ശരണ്യം
യഃ സാധിതോ വൃത്തികര പതിര്ന്നഃ”
ജനങ്ങള്‍: – ഹേ ഭഗവാന്, ഞങ്ങള്‍ ജഠരാഗ്നികൊണ്ട് തപിക്കപ്പെട്ടവരാണ്. വൃക്ഷത്തിന്റെ പൊത്തില്‍ അഗ്നിജ്വലിച്ചുകൊണ്ടിരിക്കുമ്പോള് ആ വൃക്ഷം മുഴുവന്‍ കത്തിനശിക്കാന്‍ കാരണമാകുംപോലെ ഞങ്ങളുടെ ഉദരത്തിലെ വിശപ്പ് ഞങ്ങളെയെല്ലാം കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഭഗവന്‍, ഞങ്ങളെ രക്ഷിക്കണം. ഞങ്ങള്‍ അങ്ങയെ ശരണം പ്രാപിക്കുന്നു.
ഭൂമിയെപ്പോലെ ക്ഷമയുള്ളവനെങ്കിലും ഇതുകേട്ട് പൃഥു സൂര്യനെപ്പോലെ തപിച്ചു. ”ക്രുദ്ധ സ്ത്രിപുരഹായഥാ” ത്രിപുരന്മാരെ വധിച്ച രുദ്രനെപ്പോലെ മനസ്സിനെ വഴിതെറ്റിക്കും.
”കോപാല്‍ ഭഗവതി സമ്മോഹാ, സമ്മോഹാല്സ്മൃതി വിഭ്രമാ
സ്മൃതിവിഭ്രമാല്‍ ബുദ്ധിനാശഃ ബുദ്ധിനാശാല്‍ പ്രണശ്യതി” എന്നാണ് ശാസ്ത്രങ്ങള്‍ പറയുന്നത്. അത് പൃഥുവിനെയും സ്ഥാനം തെറ്റിയ ചിന്തയിലേക്ക് നയിച്ചു. ആയുധമേന്തി ഭൂമിക്ക് നേരെ തിരിഞ്ഞു.
ഭൂമി സസ്യങ്ങളെ വളര്‍ത്തി ധാന്യഫലാദികള്‍ തരാത്തതാണ് ജനങ്ങളുടെ പട്ടിണിക്കു കാരണം എന്നായിരുന്നു പൃഥുവിന്റെ ചിന്ത. ക്രോധിയായ പൃഥുവിനെക്കണ്ട് ഭൂമിദേവി പേടിച്ചുവിറച്ചു. തല്ക്കാലം പൃഥുവിന്റെ ക്രോധത്തില്‍ നിന്നു രക്ഷപ്പെട്ടാനായി ഗോരൂപം പ്രാപിച്ച് ഓടി. ആയുധധാരിയായ പൃഥു പിന്നാലെ പാഞ്ഞു. യാതൊരു കാരണവശാലും സ്ത്രീ വധശിക്ഷക്ക് അര്‍ഹരല്ലെന്ന സ്മൃതിവചനം ഇപ്പോല്‍ പൃഥു ഓര്‍ക്കുന്നുണ്ടാകില്ല എന്നറിയാവുന്ന ഭൂമി പേടിച്ചോടിയാല്‍ ഒളിക്കാന്‍ കാടുണ്ടാകില്ലെന്ന സത്യവും മറന്നു.
എട്ടുദിക്കിലും സ്വര്ഗാദികളിലും പൃഥു തന്നെ പിന്തുടരുന്നതറിഞ്ഞ ഗോരൂപധാരിണി യഥാവസരത്തില്‍ ഭഗവാനെത്തന്നെ ശരണം പ്രാപിച്ചു. ആപത്തില്‍നിന്ന് രക്ഷിക്കേണ്ടത് രാജധര്മ്മമാണെന്നറിയാവുന്ന അങ്ങ് എന്നെ ഈ ആപത്തില്‍നിന്നും രക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. ”ത്രാഹി മാമപി ഭൂതാനാം പാലനേളവസ്ഥിതോ ഭവാന്” എന്ന് അഭയം ചോദിച്ച ഭൂമിയില്‍ നിന്നുതന്നെ ധര്‍മോദ്ബോധനം ലഭിച്ചു. അത് പ്രകൃതിനിയമമാണ്. ആവശ്യഘട്ടത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പ്രകൃതിതന്നെ ധര്‍മോപദേശം ചെയ്യും. സന്മനസ്സുള്ളവര് അത് സ്വീകരിക്കും. അല്ലാത്തവര്‍ അഹങ്കാരത്തള്ളിച്ചയില്‍ മതിമറക്കും.
ഇവിടെ ഞാന്‍ പാപം ചെയ്തിട്ടില്ല. ഇന്നത്തെ അവസ്ഥയില്‍ ഞാന്‍ ദുഃഖിതയുമാണ്. അപരാധം ചെയ്യാത്തവരെ ശിക്ഷിക്കുന്നത് രാജധര്‍മമല്ല. ധര്‍മജ്ഞനായ ഒരു വ്യക്തി സ്ത്രീയെ വധശിക്ഷക്ക് വിധേയനാക്കില്ല.
”പ്രഹരന്തിന വൈ സ്ത്രീഷു കൃതാഗഃ സ്വപി ജന്തവഃ
കിമുത ത്വദ്വിധാ രാജന് കരുണാ ദീനവല്സലാഃ”
അപരാധം ചെയ്തവരായാല്പോലും സ്ത്രീകളെ പ്രഹരിക്കാറില്ല. അങ്ങും ഞാനും ദീനന്മാരില്‍ വാത്സല്യമുള്ളവരാണ്. അപരാധം ചെയ്യാത്ത, അഭയംപ്രാപിച്ച, ദീനയായ, സ്ത്രീയായ എന്ന് വാത്സല്യമൂര്‍ത്തിയായ, ധര്മിഷ്ഠനായ അങ്ങ് ഹനിക്കുന്നത് ശരിയാണോ? പിന്നെ അങ്ങും ഈ ജനങ്ങളുമുള്‍പ്പെടുന്ന ലോകം നിലനില്‍ക്കുന്നത് എന്നിലാണ്. എന്നെ ഹനിച്ചാല്‍ ജലം മാത്രമായി, കരയെല്ലാം സമുദ്രം കയ്യേറുമ്പോള്‍ അങ്ങും ഈ ജനങ്ങളും എവിടെ വസിക്കും.
ഭൂമിയുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ശാന്തനായ പൃഥു ഊര്‍ജസ്വലത കൈവിടാതെ തന്നെ. തന്റെ ഭാഗം വിശദീകരിച്ചു. താന്‍ എന്തിനാണ് ഭൂമിയുടെ നേരെ തിരിഞ്ഞതെന്ന് വ്യക്തമാക്കി. ഔഷധി ബീജങ്ങളെ പണ്ടേ ബ്രഹ്മാവ് നിന്നില്‍ നിക്ഷിപിച്ചിട്ടുണ്ട്. നീ അത് നിന്നില്‍ തന്നെ മറച്ചുവച്ചിരിക്കുന്നു. ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നില്ല. അതാണ് നീ ചെയ്ത അപരാധം. നീ പറഞ്ഞില്ലേ സ്ത്രീയായതിനാല്‍ നീ പ്രഹരത്തിനര്ഹയല്ല, ധര്മിഷ്ഠന് നിന്നെ പ്രഹരിക്കില്ലാ എന്നൊക്കെ. എന്നാല്‍ ആത്മജ്ഞാനമുള്ളവര്‍ക്ക് പുരുഷന്, സ്ത്രീ, നപുംസകം എന്ന വ്യത്യാസമില്ല. സ്ത്രീപുരുഷാവസ്ഥകളെല്ലാം ശരീരത്തിനേയുള്ളൂ. ആത്മാവിനില്ല. പിന്നെ ഗോവധത്തിന്റെ കാര്യം. സത്യത്തില്‍ നീ ഗോവല്ലാ എന്ന് എനിക്കും നിനക്കുമറിയാം. നീ ഗോരൂപധാരിണി മാത്രമാണ്. അതു കാപട്യമാണ്.
ഇതിനു മറുപടിയായി പൃഥുവും സാക്ഷാല്‍ മായാ പുരുഷനാണെന്ന വസ്തുത ഭൂമി ചൂണ്ടിക്കാട്ടുന്നു. അനേകം രൂപങ്ങള്‍ ധരിച്ച് കാപട്യം കാട്ടുന്നവനാണ് അങ്ങ്. പല അവതാരങ്ങള്‍ കൈക്കൊണ്ടു കഴിഞ്ഞുവെന്ന് കണ്ടറിഞ്ഞവളാണ് ഭൂമി.
എ.പി. ജയശങ്കര്‍, ഇടപ്പള്ളി
9447213643
പ്രതികരിക്കാൻ ഇവിടെ എഴുതുക: