കിടങ്ങൂരില്‍ ജനിച്ച മണിയാശാന് തെരഞ്ഞെടുപ്പ് ജയിച്ച് വൈദ്യുതി മന്ത്രിയായി മൂന്നാറിനെ പ്രശോഭിപ്പിക്കുന്നു! മൂന്നാര്‍ കേരളത്തിലെ ഊട്ടിയാണ്. മൂന്നാറിന്റെ പ്രകൃതിഭംഗിയും കോടമഞ്ഞില്‍ പൊതിഞ്ഞ് ഉദിച്ചുയരുന്ന സൂര്യനെയും എത്ര കണ്ടാലും ആര്‍ക്കും മതിവരില്ല. പ്രകൃതിദേവത കനിഞ്ഞനുഗ്രഹിച്ച മൂന്നാറിനെ തുണ്ടം തുണ്ടമാക്കി വിറ്റ് അവിടെ ബഹുനില കെട്ടിടങ്ങള്‍ ഉയരുമ്പോള്‍ മാലിന്യനിര്‍മാര്‍ജ്ജനം എന്ന സങ്കല്‍പ്പംപോലും ഇല്ലാതാവുകയും മൂന്നാര്‍ പാരിസ്ഥിതിക നാശത്തിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു.
വണ്‍, ടു, ത്രീ എന്നുപറഞ്ഞ് രാഷ്ട്രീയ പ്രതിയോഗികളെ കൊന്നൊടുക്കിയതിനെക്കുറിച്ച് വീമ്പിളക്കുന്ന മണിയാശാന് യഥാര്‍ത്ഥത്തില്‍ മൂന്നാറിനെ നശിപ്പിച്ചവരെയല്ലേ ലക്ഷ്യംവയ്ക്കേണ്ടത്. പരിസ്ഥിതി നാശം നേരിടുന്ന മൂന്നാറില്‍നിന്ന് വരുന്ന എംഎല്‍എ ചോദിക്കുന്നത്, എന്തു കാട്, എന്തു വെള്ളച്ചാട്ടം എന്നാണ്. കാട് ഇത്ര വലിയ കാര്യമാണോ? നമുക്ക് വേണ്ടത് വൈദ്യുതിയല്ലേ? അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നി മണിയാശാന് ചോദിക്കുന്നു.
എന്താണ് കാട്? എന്താണ് വെള്ളച്ചാട്ടം? നശിച്ചുകൊണ്ടിരിക്കുന്ന മൂന്നാറില്‍നിന്നും അതിരപ്പിള്ളിയിലെത്തുമ്പോള്‍ നമ്മള് കാണുന്നത് 28.5 ഹെക്ടര്‍ മഴക്കാടുകള്‍. അവിടെ കടുവയും ആനയും വേഴാമ്പലും മലയണ്ണാനും സിംഹവാലന്‍ കുരങ്ങുകളും വംശനാശം നേരിടുന്ന ആമകളും മറ്റും വസിക്കുന്നു. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയാല്‍ ഇവിടെയുള്ള ആനത്താരയും അപ്രത്യക്ഷമാകും.
കേരളത്തിന്റെ വനപ്രദേശം 1900 ല്‍ 44.4 ശതമാനമായിരുന്നത് 1983 ല്‍ 14.7 ശതമാനവും ഇപ്പോള്‍ ഒമ്പത് ശതമാനവുമായി കുറഞ്ഞു. കാലവര്‍ഷവും തുലാവര്‍ഷവും ലഭിച്ചിരുന്ന കേരളം കൊടുംവരള്‍ച്ചയെ നേരിടുകയാണ്. ചാലക്കുടിയിലാണ് അതിരപ്പിള്ളി. സമുദ്രാതിര്‍ത്തിയില്‍നിന്ന് 1000 അടി മുകളില്‍ സ്ഥിതിചെയ്യുന്നു. 80 അടി ഉയരത്തില്‍ നിന്നാണ് വെള്ളച്ചാട്ടം. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ഇത്. ഇവിടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പുഷ്പസസ്യാദികളും ജന്തുജാലങ്ങളും ഉണ്ട്. നാലുതരം വേഴാമ്പലുകള്‍ ഇവിടെ മാത്രമാണുള്ളത്. പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യം ഇവിടെയാണ് നിലനില്‍ക്കുന്നത്.
ഇന്റര്‍നാഷണല്‍ ബേര്‍ഡ്സ് അസോസിയേഷനും അതിരപ്പിള്ളിയെ പക്ഷികള്‍ക്ക് പ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യന്‍ നേച്ചര്‍ കണ്‍വെന്‍ഷനും അതിരപ്പിള്ളിയെ പക്ഷി സങ്കേതമായോ നാഷണല്‍ പാര്‍ക്കായോ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ് വൈദ്യുതി മന്ത്രി മണിയെപ്പോലുള്ളവര്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത്.
അതിരപ്പിള്ളി പരിസ്ഥിതിലോലപ്രദേശമാണ്. 80 അടി ഉയരത്തില്‍നിന്ന് പതിക്കുന്ന വെള്ളച്ചാട്ടം കാണാന്‍ വിദേശ ടൂറിസ്റ്റുകളടക്കം ഇങ്ങോട്ട് ഒഴുകുന്നു. ഇവിടെ 75 അടി ഉയരത്തില്‍ അണക്കെട്ട് നിര്‍മിച്ച് വൈദ്യുതി ഉല്‍പ്പാദനം തുടങ്ങിയാല്‍ ഈ വെള്ളച്ചാട്ടം വറ്റിവരളും എന്നാണ് പാരിസ്ഥിതിക വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. ഇവിടെ കണ്ടുവരുന്ന കാടര്‍ ആദിവാസിവിഭാഗവും നശിക്കും. കാടര്‍ ആദിവാസി വിഭാഗം സംരക്ഷണം അര്‍ഹിക്കുന്നു. ആദിവാസികള്‍ കാടിറങ്ങിയാല്‍, അവരുടെ വേരുകള്‍ നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് വംശനാശം സംഭവിക്കാം.
2005 ല്‍ പരിസ്ഥിതി മന്ത്രാലയം ഇവിടെ പഠനം നടത്തിയിരുന്നു. അതിനുശേഷം 2006ലാണ് ഹൈക്കോടതി പദ്ധതിക്ക് അനുമതി നിഷേധിച്ചത്. മാധവ് ഗാഡ്ഗിലും പറഞ്ഞത് അതിരപ്പിള്ളിയില്‍ വൈദ്യുതി ഉല്‍പ്പാദനം അരുത് എന്നാണ്. അതിരപ്പിള്ളി വൈദ്യുത പദ്ധതി മനുഷ്യവിരുദ്ധം മാത്രമല്ല, പാരിസ്ഥിതിക പ്രത്യാഘാതവും ഉണ്ടാക്കും. അതിനാലാണ് 2011 ല്‍ ഇതിന് അനുമതി നിഷേധിച്ചത്. ഈ പദ്ധതി വന്നാല്‍ അതിരപ്പിള്ളിയുടെ പീച്ചിയും പൂയംകുട്ടിയുമായുള്ള ബന്ധം വിഛേദിക്കെപ്പടുമ്പോള് ഈ പ്രദേശങ്ങളും നാശോന്മുഖമാകും.
വനം-പരിസ്ഥിതി മന്ത്രാലയം പറയുന്നത് 402 തരം മരങ്ങള്‍ നശിപ്പിക്കപ്പെടുമെന്നാണ്. പക്ഷികള്‍ ഉല്പാദനം നടത്തുന്നത് ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളിലാണ്. അത് നിലയ്ക്കും. പുഴയോര പച്ചക്കറി കൃഷിയും അപ്രത്യക്ഷമാകും. 144 അടി നീളമുള്ള, കേരളത്തിലെ നാലാമത്തെ പുഴയായ ചാലക്കുടിപ്പുഴയില്‍ 99 തരം മത്സ്യയിനങ്ങളുണ്ടത്രേ. അതിരപ്പിള്ളി ഇതിന്റെകൂടി വളര്‍ച്ചയെ ബാധിക്കുകയോ ഇവ നശിക്കുകയോ ചെയ്യും. അതിരപ്പിള്ളിയില്‍ പുതിയതരം മത്സ്യങ്ങളെയും കണ്ടുതുടങ്ങിയിട്ടുണ്ടത്രേ.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി 163 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിന് 2007 ല്‍ പാരിസ്ഥിതിക മന്ത്രാലയം അനുമതി നല്കിയതാണത്രെ. പ്രകൃതിസംരക്ഷകരുടെ ചെറുത്തുനില്‍പ്പിലാണ് ഇത് മുടങ്ങിപ്പോയത്. ജൈവവ്യവസ്ഥ നശിപ്പിക്കപ്പെടുമെന്നായിരുന്നു അവരുടെ വാദം. അണക്കെട്ട് വന്നാല്‍ 138 ഹെക്ടര്‍ ഭൂമി വെള്ളത്തിനടിയിലാകും. അപ്പോള്‍ നീരൊഴുക്ക് കുറയും.
60,000 ഏക്കര്‍ സ്ഥലം പരിസ്ഥിതിലോല പ്രദേശമായതിനാല്‍ പരിസ്ഥിതി മന്ത്രാലയം അവിടെ പാറപൊട്ടിക്കല്‍ നിരോധിച്ചിട്ടുണ്ട്. ഇന്ന് കേരളം പാരിസ്ഥിതികമായി നശിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൂടും ജലലഭ്യതക്കുറവും മറ്റും തെളിയിക്കുന്നു. അതിരപ്പിള്ളി വന്നാല്‍ അത് അഞ്ച് ലക്ഷം ജനങ്ങളെ പ്രതികൂലമായി ബാധിക്കും. അതിരപ്പിള്ളിയുടെ പ്രകൃതിഭംഗിയില്‍ അഭിരമിക്കാന്‍ വരുന്ന വിനോദസഞ്ചാരികളുടെ ഒഴുക്ക് അതോടെ നിലയ്ക്കും. വര്‍ഷംതോറും ആറുലക്ഷം വിനോദസഞ്ചാരികള്‍ അതിരപ്പിള്ളി കാണാന്‍ എത്തുന്നുണ്ട്.
ചാലക്കുടിപ്പുഴ ശാന്തമായി ഒഴുകുന്ന നദിയല്ലാത്തതിനാല്‍ പ്രതീക്ഷിക്കുന്ന വൈദ്യുതി ഉല്പാദനം നടക്കില്ല. വെള്ളച്ചാട്ടത്തെ ആശ്രയിച്ചുള്ള വൈദ്യുതി ഉല്പാദനം നിര്‍ത്തിവയ്ക്കേണ്ട സമയമായി എന്നാണ് കേരളത്തിലെ മാറുന്ന കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നത്.
മലയാളിക്ക് എന്നും വെള്ളം സുലഭമായതിനാല്‍ ജലസംരക്ഷണം അവരുടെ അജണ്ടയില്‍പോലുമില്ല. ‘കണ്ടാലറിയാത്തവന് കൊണ്ടാലേ അറിയൂ’ എന്ന ചൊല്ല് മലയാളിക്കാണ് ഏറ്റവും ചേരുക. സൗന്ദര്യം എങ്ങനെ മൂന്നാറിന് ശാപമായി എന്ന ഉദാഹരണം ഓര്‍ത്തെങ്കിലും അതിരപ്പിള്ളിയെ സംരക്ഷിക്കണം. മഴവെള്ള സംഭരണം മലയാളിക്കന്യമാണ്. ഭാവിയില്‍ ജലക്ഷാമം നേരിടേണ്ടിവരും എന്നു പറയുമ്പോഴും മലയാളി പുറംതിരിഞ്ഞുനില്‍ക്കുന്നത് ‘അതു വരുമ്പോഴല്ലേ’ എന്ന ഭാവത്തിലാണ്. വരുംതലമുറയെപ്പറ്റി നമുക്ക് ചിന്തയില്ല. സോളാര്‍ വൈദ്യുതി ഉല്പാദന സങ്കല്‍പ്പം തകര്‍ത്തത് സരിതാനായരും അവരുടെ ആരാധകരുമാണല്ലൊ. എന്നാല്‍ സോളാര്‍ പാനലുകള്‍ തമിഴ്നാട്ടില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ നമുക്കും ഇത് സാധ്യമല്ലേ? കാറ്റാടി വൈദ്യുതിയും നമ്മുടെ അജണ്ടയിലില്ല. ‘അമ്മ’ മരിച്ചാല്‍ ആത്മഹത്യ ചെയ്യുന്നതാണ് തമിഴന്റെ ബുദ്ധി. അവിടെയാണ് കാറ്റാടി യന്ത്രങ്ങള്‍ വഴിയും സോളാര്‍ പാനല്‍ വഴിയും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാര് എന്ന് അവകാശപ്പെടുന്ന മലയാളിക്ക് ഇതൊന്നും പരീക്ഷിക്കാന്‍ തോന്നാത്തത് എന്തുകൊണ്ടാണ്?
മദ്യം നിരോധിച്ചാല്‍ ടൂറിസ്റ്റ് വരവ് കുറയുമെന്ന് പറഞ്ഞ് ദുഃഖിക്കുന്ന മദ്യകേരളം പ്രകൃതിഭംഗിയും വെള്ളച്ചാട്ടങ്ങളും നഷ്ടപ്പെട്ടാലും വിനോദസഞ്ചാരികളുടെ വരവ് നിലയ്ക്കുമെന്ന് തിരിച്ചറിയുന്നില്ല. തീരദേശമായാലും തണ്ണീര്ത്തടങ്ങളായാലും രാജ്യത്തിന്റെ മുതല്‍ക്കൂട്ടാണ് അവയെന്നും അറിയുന്നില്ല.
ഇപ്പോള്‍ മൂന്നാര്‍ കയ്യേറ്റവും േകരളരാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. കയ്യേറ്റത്തെയും അനധികൃത നിര്‍മ്മാണത്തെയും ദേവികുളം എംഎല്‍എ രാജേന്ദ്രനും മന്ത്രി മണിയും പിന്തുണക്കുന്നു.
സമൂഹം പ്രകൃതിയോടടുത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വന്നദികള് വറ്റുന്ന, കുടിവെള്ളത്തിനു വില നല്കേണ്ടിവരുന്ന ഭാവിദുരന്തം തടയാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ മലയാളി എങ്ങനെ ബുദ്ധിമാനോ ദീര്ഘവീക്ഷണമുള്ളവനോ ആകും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: