പൂനെ: ഐപിഎല്‍ പത്താം പതിപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് പൂനെ സൂപ്പര്‍ ജയന്റിന്റെ നേരിടും. എട്ട് ടീമുകള്‍ പങ്കെടുത്ത കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്താണ് പൂനെ എത്തിയത്. മുംബൈ ഇന്ത്യന്‍സ് അഞ്ചാം സ്ഥാനത്തും.
രണ്ട് തവണ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യന്‍സ്. 2013, 15 വര്‍ഷങ്ങളിലായിരുന്നു മുംബൈയുടെ കിരീടധാരണം. 2010-ല്‍ ഫൈനലില്‍ കളിച്ചെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സിനോട് പരാജയപ്പെട്ടു. ഇത്തവണ മൂന്നാം കിരീടമാണ് രോഹിത് ശര്‍മ്മ നായകനായ മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്. അതിനുള്ള ആദ്യപടിയാണ് ഇന്നത്തെ പോരാട്ടം. അതേസമയം കഴിഞ്ഞ വര്‍ഷം ആദ്യമായി ടൂര്‍ണമെന്റിനെത്തിയ സൂപ്പര്‍ ജയന്റ് തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ധോണി നായകനായിട്ടും ഏഴാം സ്ഥാനത്താണ് അവര്‍ക്ക് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.
ഈ വര്‍ഷം പങ്കെടുക്കുന ടീമുകളില്‍ ഏറ്റവും കരുത്തുറ്റ ബൗളിങ് നിരയാണ് മുംബൈയുടേത്. ട്വന്റി20 ക്രിക്കറ്റില്‍ പ്രത്യേകിച്ചും ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയ ലസിത് മലിംഗ നേതൃത്വം കൊടുക്കുന്ന ബൗളിംഗ് നിരയില്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണും എത്തിയതോടെ കരുത്ത് വര്‍ധിച്ചിരിക്കുകയാണ്. ന്യൂസിലാന്‍ഡിന്റെ ടിം സൗത്തിയും മിച്ചല്‍ മക്ലീഗനും ജസ്പ്രിത് ബുംറയും ചേരുന്നതോടെ ഫാസ്റ്റ് ബൗളിങ് നിര അതിശക്തം. സ്പിന്‍ നിയന്ത്രിക്കുക ഹര്‍ഭജന്‍സിങ്. ഇതോടെ മുംബൈ ബൗളര്‍മാരെ അടിച്ചൊതുക്കാന്‍ എതിര് ബാറ്റ്സ്മാന്മാര്ക്ക് ഏറെ പണിപ്പെടേണ്ടിവരുമെന്ന് ഉറപ്പ്.
മികച്ച ഓള് റൗണ്ടര്‍മാരും മുംബൈക്ക് സ്വന്തം.കീറോണ്‍ പൊള്ളാര്‍ഡ് എന്ന ലോകോത്തര വിന്‍ഡീസ് ഓള് റൗണ്ടറാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. അവസാന ഓവറുകളിലെ വെടിക്കെട്ടിനും സമ്മര്‍ദഘട്ടങ്ങളില്‍ പോലും സിക്സറുകളടിക്കാനുള്ള കഴിവാണ് പൊള്ളാര്‍ഡിനെ വ്യത്യസ്തനാക്കുന്നത്. ഒപ്പം ഹാര്‍ദിക് പാണ്ഡ്യ, കരണ്‍ ശര്‍മ്മ, ശ്രേയസ് ഗോപാല്‍ എന്നിവരും സാന്നിധ്യവും മുംബൈ കുതിപ്പിന് കരുത്തേകും. ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്ലറും ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേലുമാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍മാര്‍.
ബാറ്റിങ്ങില്‍ പ്രധാനി ടീം നായകന് കൂടിയായ രോഹിത് ശര്‍മ്മ തന്നെ. ഒപ്പം വിന്‍ഡീസിന്റെ ലെന്‍ഡല്‍ സിമണ്‍സ്, ഇന്ത്യന്‍ താരങ്ങളായ അമ്പാട്ടി റായിഡു, സൗരഭ് തിവാരി, യുവതാരം സിദ്ദേഷ് ലാഡ് എന്നിവരും മികച്ച പ്രകടനം നടത്താന്‍ കഴിവുള്ളവര്‍. പൂനെ സൂപ്പര്‍ ജയന്റ്സ് ഇത്തവണ പേരുമാറ്റിയാണ് കളത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് പ്ലേ ഓഫില്‍ കളിക്കുക എന്നതാണ് ഇത്തവണത്തെ അവരുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ടീമിനെ നയിച്ച മഹേന്ദ്ര സിങ് ധോണിയെ മാറ്റി ഇത്തവണ ടീമിന്റെ കുതിപ്പിന് ചുക്കാന്‍ പിടിക്കാന്‍ ഓസീസ് നായകന് സ്റ്റീവന്‍ സ്മിത്തിനെയാണ് ടീം ഉടമകള്‍ നായകനായി തെരഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍ ധോണിയുടെ ടീമിലെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുമെന്ന് ഉറപ്പ്.
ഐപിഎല്‍ ചരിത്രത്തിലെ റെേക്കാര്‍ഡ് തുകയ്ക്കാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ പൂനെ പാളയത്തിലെത്തിച്ചത്. ഇത്തവണ ഐപിഎല്ലിലെ ഏറ്റവും കരുത്തുറ്റ ബാറ്റിങ് നിരയാണ് പൂനെയുടേത്. ഓപ്പണിംഗില്‍ തുടങ്ങി ആറാം നമ്പര്‍വരെ രാജ്യാന്തര ക്രിക്കറ്റിലെ വന്‍തോക്കുകളാണ് ഇറങ്ങുന്നത്. അജിന്‍ക്യ രഹാനെ, ഫാഫ് ഡു പ്ലെസി, സ്റ്റീവന്‍ സ്മിത്ത്, ധോണി എന്നിവരുടെ കൂടെ ബെന്‍ സ്റ്റോക്സും എത്തിയതോടെ എതിര് ബൗളര്‍മാര്‍ വിയര്‍ക്കുമെന്ന് ഉറപ്പ്. ഇവര്‍ക്കൊപ്പം മനോജ് തിവാരി, ബാബ അപരാജിത് തുടങ്ങിയ മികച്ച താരങ്ങളും ചേരുമ്പോള്‍ ജയന്റ് ഏറെ മുന്നേറുമെന്നു വേണം കരുതാന്‍.
ബൗളിങിലാണ് നേരിയ കുഴപ്പമുള്ളത്. മിച്ചല്‍ മാര്‍ഷ്, ആര്. അശ്വിന് എന്നിവര്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയത് അവര്‍ക്ക് കനത്ത തിരിച്ചടിതന്നെയാണ്. അശോക് ദിന്‍ഡ, ഈശ്വര്‍ പാണ്ഡെ എന്നിവരാണ് അവരുടെ പേസ് നിരയ്ക്കു നേതൃത്വം കൊടുക്കുന്നത്. ശര്‍ദുല്‍ ഠാക്കൂര്‍ ആഭ്യന്തര സീസണില്‍ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും രാജ്യാന്തര തലത്തില്‍ അനുഭവ സമ്പത്തുള്ള ഒരു താരത്തിന്റെ കുറവ് അവസാന ഓവറുകളില്‍ പൂനെയെ പിന്നോട്ടടിക്കും. ഇമ്രാന് താഹിറിനെയും ബെന്‍ സ്റ്റോക്സിനെയും ആശ്രയിച്ചായിരിക്കും പൂനെ സൂപ്പര്‍ ജയന്റിന്റെ മുന്നോട്ടുള്ള കുതിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: