കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ നാലാം പതിപ്പ് എട്ട് മുതല്‍. കഴിഞ്ഞ മൂന്ന് പതിപ്പുകളില്‍ നിന്ന് ഏറെ വ്യത്യാസങ്ങളോടെയാണ് നാലാം പതിപ്പ് അരങ്ങേറുന്നത്. സംസ്ഥാനത്തെ ആറ് വേദികളിലായി പത്ത് ടീമുകളാണ് കെപിഎല്ലില്‍ കൊമ്പുകോര്‍ക്കുന്നത്. ഇൗ ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പോരാട്ടങ്ങള്‍. ഇത്തവണ ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങളെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാലാം പതിപ്പിലെ ആദ്യ മത്സരത്തില്‍ എസ്എടി തിരൂര്‍ എഫ്സി തൃശൂരുമായി ഏറ്റുമുട്ടും. തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ഗോകുലം എഫ്സി, കെഎസ്ഇബി, എഫ്സി കേരള, ക്വാര്‍ട്സ് എഫ്സി, കൊച്ചിന് പോര്‍ട് ട്രസ്റ്റ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍. നിലവിലെ ചാമ്പ്യന്മാരായ എസ്ബിടി (എസ്ബിഐ) കേരള പൊലീസ്, എസ്എടി തിരൂര്‍, എഫ്സി തൃശൂര്‍, നിലവിലെ രണ്ടാംസ്ഥാനക്കാരായ സെന്‍ട്രല്‍ എക്സൈസ് എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും കളിക്കും.
ആറ് സ്റ്റേഡിയങ്ങളിലായി 43 മത്സരങ്ങളാണ് ലീഗിലുള്ളത്. രണ്ടു ഗ്രൂപ്പുകളിലായി ആദ്യ റൗണ്ടില്‍ നാല്പത് കളി നടക്കും. ആദ്യ ഇരുപത് കളികളുടെ സമയക്രമം തയ്യാറായി. ശേഷിച്ച മത്സരങ്ങളുടെ സമയക്രമം പിന്നീട് തയ്യാറാക്കും. എല്ലാ മത്സരങ്ങളും വൈകീട്ട് നാലിനാണ്. സെമിഫൈനല്‍ മത്സരങ്ങളുടെ വേദിയും തീയതിയും നിശ്ചയിച്ചിട്ടില്ല. മേയ് 28നാണ് ഫൈനല്‍. ഫൈനല്‍ വേദിയും പിന്നീട് തീരുമാനിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ സാങ്കേതിക സഹായത്തോടെയായിരിക്കും ലീഗ് മത്സരങ്ങള്‍ നടത്തുക. ഫുട്ബോളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടു വരുന്നതിന്റെ ആദ്യപടിയാണ് നവീകരിച്ച കെപിഎല്‍. ഇതു കൂടാതെ അണ്ടര്‍ 18, 16, 14, 12 എന്നീ വിഭാഗത്തിലും ലീഗ് തുടങ്ങാന്‍ കെഫ്എ പദ്ധതിയിടുന്നുണ്ട്. കൊച്ചിന് ഷിപ്പ്യാര്ഡാണ് പ്രധാന സ്പോണ്സര്.
കെപിഎല്ലിന്റെ ലോഗോ കൊച്ചിന് ഷിപ്പ് യാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി. വര്‍ഗീസ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫിയും, ടീമുകളുടെ ജേഴ്സിയും ചടങ്ങില്‍ അവതരിപ്പിച്ചു. രാജ്യത്തെ വിവിധ ക്ലബ്ബുകളുടെ താരങ്ങളും വിദേശ താരങ്ങളും വിവിധ ടീമുകള്‍ക്കായി ബൂട്ടണിയും. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വിദേശകളിക്കാരെ ലീഗിലെത്തിക്കാന്‍ എഎഫ്സിയില്‍നിന്ന് അനുമതി നേടാനുള്ള ശ്രമത്തിലാണ് കേരള ഫുട്ബോള്‍ അസോസിയേഷന് അധികൃതര്‍. നിലവില്‍ മൂന്ന് വിദേശകളിക്കാരെ മാത്രമാണ് ഒരു ടീമിന് സ്വന്തമാക്കാനാകുക. കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന സുശാന്ത് മാത്യൂ, മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ വി.പി. സുഹൈര്‍, ബിനീഷ് ബാലന് തുടങ്ങിയവര്‍ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങുന്നുണ്ട്.
ഐലീഗ് രണ്ടാം ഡിവിഷനില്‍ കേരളത്തില്‍നിന്ന് ഒരു ടീമിന് സ്ഥാനം നേടിയെടുക്ക എന്ന ലക്ഷ്യത്തോടെയാണ് കെപിഎലിനെ ശക്തിപ്പെടുത്തുന്നതെന്ന് കെഎഫ്എ ജനറല്‍ സെക്രട്ടറി പി. അനില്‍ കുമാര്‍ പറഞ്ഞു. കെഎഫ്എ വൈസ് പ്രസിഡന്റ് കെ.പി. സണ്ണി, കൊച്ചിന് ഷിപ്യാര്ഡ് ജനറല്‍ മാനേജര്‍ എം.ഡി. വര്‍ഗീസ്, തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: