ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നേരത്തെ തരംതാഴ്ത്തലിന്റെ വക്കിലായിരുന്ന നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പ് തുടരുന്നു. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് കോച്ചായിരുന്ന ക്ലോഡിയോ റെയ്നേരിയെ പുറത്താക്കിയശേഷം ലെസ്റ്റര്‍ പ്രീമിയര്‍ ലീഗില്‍ തോല്‍വിയറിഞ്ഞിട്ടില്ല. തുടര്‍ച്ചയായ അഞ്ചാം വിജയമാണ് അവര്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ സെവിയയെ തോല്‍പ്പിച്ച് ക്വാര്ട്ടറിലെത്തിയതുള്പ്പെടെ തുടര്‍ച്ചയായ ആറാം വിജയമാണ് പുതിയ കോച്ചായി ചുമതലയേറ്റ ഷേക്സ്പിയറിന്റെ നേതൃത്വത്തില്‍ ലെസ്റ്റര്‍ സ്വന്തമാക്കിയത്.
ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ ലെസ്റ്റര്‍ 2-0ന് സണ്ടര്‍ലാന്‍ഡിനെ കീഴടക്കി. രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 69-ാം മിനിറ്റില്‍ ഇസ്ലം സ്ലിമാനിയും 78-ാം മിനിറ്റില്‍ ജെര്‍മി വാര്‍ഡിയുമാണ് ലെസ്റ്ററിനായി ലക്ഷ്യം കണ്ടത്. വിജയത്തോടെ ലെസ്റ്റര്‍ 30 കളികളില്‍ നിന്ന് 36 പോയിന്റുമായി പത്താം സ്ഥാനത്തേക്കുയര്‍ന്നു.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടണെതിരെ പരാജയത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. പരിക്കുസമയത്ത് ലഭിച്ച പെനാല്‍റ്റി ഗോളാക്കി സ്ലാട്ടന് ഇബ്രാഹിമോവിച്ചാണ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു മുന്നിട്ടുനിന്നതെങ്കിലും ആദ്യം ഗോളടിച്ചത് എവര്ട്ടണ്. കളിയുടെ 22-ാം മിനിറ്റില്‍ ഫില്‍ യാഗിയേല്ക്കയാണ് യുണൈറ്റഡിനെ ഞെട്ടിച്ച് ഗോള്‍ നേടിയത്. പിന്നീട് ഗോള്‍ തിരിച്ചടിക്കാനായി ഇബ്രാഹിമോവിച്ചിന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും എവര്ട്ടണ് പ്രതിരോധവും ഗോളിയും കീഴടങ്ങിയില്ല.
ഒടുവില്‍ പരിക്കുസമയത്ത് ലഭിച്ച പെനാല്‍റ്റി വേണ്ടിവന്നു യുണൈറ്റഡിന് സമനില നേടാന്‍. പരിക്കുസമയത്തിന്റെ മൂന്നാം മിനിറ്റില്‍ എവര്‍ട്ടന്റെ ആഷ്ലി വില്യംസ് ബോക്സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ട് തൊട്ടതിനാണ് പെനാല്‍റ്റി. ഇതിന് ആഷ്ലിക്ക് ചുവപ്പുകാര്‍ഡും ലഭിച്ചു. കിക്കെടുത്ത ഇബ്ര ലക്ഷ്യം പിഴക്കാതെ പന്ത് വലയിലെത്തിച്ച് യുണൈറ്റഡിന് സമനിലയും സമ്മാനിച്ചു. 29 കളികളില്‍ നിന്ന് 54 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് തുടരുന്നു.
മറ്റ് മത്സരങ്ങളില്‍ വാറ്റ്ഫോര്‍ഡ് 2-0ന് വെസ്റ്റ്ബ്രോംവിച്ചിനെയും ബേണ്‍ലി 1-0ന് സ്റ്റോക്ക് സിറ്റിയെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: